' എടാ ദാസാ.. '' 'എന്താടാ വിജയാ'


മുമ്പ് ഏതോ ഒരു സാഹിത്യകാരന്‍ പറഞ്ഞതായി വായിച്ചിട്ടുണ്ട്. ''മനുഷ്യന് ശാശ്വതമായ സൗഹൃദങ്ങള്‍ സാധ്യമല്ല. എല്‍.കെ.ജി.യില്‍ പഠിക്കുമ്പോള്‍ ചില സൃഹൃത്തുക്കള്‍ . യു.കെ.ജി.യില്‍ വേറെ... എല്‍.പി.യിലും യു.പി.യിലും ഹൈസ്‌കൂളിലും വേറെ.. അങ്ങനെ പഠനത്തിന്റെ ഓരോ ഘട്ടത്തിലും സൂഹൃത്തുക്കള്‍ മാറുന്നു. പ്രേമിക്കുമ്പോഴും, പിന്നെ കല്യാണം കഴിക്കുമ്പോള്‍ ഒരു പുതിയ സുഹൃത്തു കടന്നു വരുന്നു.. '' എന്നിങ്ങനെ..

എന്നാല്‍ എനിക്ക് തോന്നുന്നത് പുരുഷന്മാര്‍ക്ക് അഗാധമായ ഒരു സൗഹൃദബന്ധം ഉണ്ടായാല്‍ അത് ഭാര്യാ ഭര്‍തൃബന്ധത്തേക്കാള്‍ ദൃഢമായിരിക്കും എന്നാണ്. പല തരത്തിലുള്ള സൗഹൃദങ്ങള്‍ നമ്മുടെ ചുറ്റും ഉണ്ടല്ലോ. ആണും ആണും തമ്മില്‍ ഊഷ്മളമായ സൗഹൃദം, ആണും പെണ്ണും തമ്മില്‍ ബൗദ്ധിക തലത്തിലുള്ള സൗഹൃദം, പെണ്ണും പെണ്ണും തമ്മില്‍ സഹോദരീ നിര്‍വിശേഷമായ സൗഹൃദം, ആണുങ്ങള്‍ തമ്മിലും പെണ്ണുങ്ങള്‍ തമ്മിലും ഉള്ള സ്വവര്‍ഗ്ഗാനുരാഗത്തിലൂന്നിയുള്ള സൗഹൃദം, വിവാഹിതരായ ദമ്പതികളല്ലാത്ത ആണും പെണ്ണും തമ്മിലുള്ള പ്രണയത്തിന്റെ വക്കുവരെ എത്തയിട്ടുള്ള സൗഹൃദം, അച്ഛനും മകനും തമ്മിലുള്ള ബഹുമാനത്തിലും വാല്‍സല്യത്തിലും കുതിര്‍ന്ന സൗഹൃദം, അത്രത്തോളം ഇല്ലെങ്കിലും അമ്മയും മകളും തമ്മിലുള്ള സൗഹൃദം ... ഇങ്ങനെ പല മേഖലകളിലേക്കും മറ്റു വികാരങ്ങള്‍ക്കപ്പുറം സൗഹൃദം പടര്‍ന്നുകയറാറുണ്ട്. ചിലപ്പോള്‍ സൗഹൃദം മറ്റു വികാരങ്ങളിലേക്ക് വഴിമാറാറുമുണ്ട്. എന്നാല്‍ ഇതൊന്നും ആണും ആണും തമ്മിലുണ്ടാവുന്ന യഥാര്‍ത്ഥമായ സൗഹൃദത്തിന്റെ ഒപ്പം വരില്ല.

(ഗാര്‍ഗിയെയും മൈത്രേയിയേയും പോലെ ബുദ്ധിമതികളായ എന്റെ സ്ത്രീ സുഹൃത്തുക്കള്‍ സദയം ക്ഷമിക്കുക. ) സ്ത്രീകള്‍ തമ്മിലുള്ള സൗഹൃദം ഒരിക്കലും പുരുഷന്മാര്‍ തമ്മിലുള്ള സൗഹൃദം പോലെ ഉറച്ചതും ഋജുവും ആകാറില്ല. കുശുമ്പ്, കുന്നായ്മ, പരദൂഷണം, അസൂയ എന്നിവ സ്തീകള്‍ക്ക് കൂടുതല്‍ ആണല്ലോ. തന്റെ സുഹൃത്തിനുണ്ടാവുന്ന നേട്ടങ്ങളില്‍ എത്ര അടുത്ത കൂട്ടുകാരിയും അസൂയപ്പെടും. എന്നാല്‍ തന്റെ സുഹൃത്തിന്റെ സൗന്ദര്യം, അഥവാ നേട്ടങ്ങള്‍, അഥവാ മറ്റെന്തെങ്കിലും മുന്തിയ ഗുണങ്ങള്‍ എന്നിവയില്‍ ആണ്‍ സുഹൃത്തുക്കള്‍ക്ക് അസൂയക്ക് പകരം ആരാധന ആണ് ഉണ്ടാവാറ്. ആണുങ്ങളുടെ ബാല്യകാലത്തെ സൗഹൃദം ഒരിക്കലും പിരിയുന്നില്ല. ഒരു പക്ഷെ കാലങ്ങളോളം അത് ഒഴുക്കില്ലാതെ കെട്ടിനില്‍ക്കുന്ന ഒരു വെള്ളക്കെട്ടായി നില്‍ക്കും. പക്ഷെ പിന്നീട് ജീവിതയാത്രയില്‍ ഏതെങ്കിലും കലുങ്കുകളില്‍ വച്ച് ആരെങ്കിലും ആ വെളളക്കെട്ടില്‍ ഒരു ചെറിയ കൈത്തോട് വെട്ടിയാല്‍ സൗഹൃദം ' വെള്ളിച്ചില്ലം വിതറി തുള്ളിത്തുള്ളിയൊഴു'കാന്‍ തുടങ്ങും. എന്നാല്‍ സ്ത്രീകള്‍ വിവാഹശേഷം അത്രയ്ക്ക് ഊഷ്മളതയോടെ തന്റെ ബാല്യകാല സൗഹൃദങ്ങള്‍ പുനരുജ്ജീവിപ്പിക്കാറില്ല എന്നാണ് എനിക്കു തോന്നുന്നത്.

സ്ത്രീകളും പുരുഷന്മാരുമായി വളരെ ശക്തമായ സൗഹൃദം രൂപപ്പെടാറുണ്ട്. പക്ഷെ, മഞ്ഞക്കണ്ണട വയ്ക്കാത്ത പൂരുഷന്മാരും വിശാല ഹൃദയരായ സ്ത്രീകളും തമ്മിലേ ഇത്തരം സൗഹൃദങ്ങള്‍ ഉണ്ടാവൂ.. പക്ഷെ ഇത്തരം ദൃഢമായ ബന്ധങ്ങള്‍ അവര്‍ക്ക് വലിയ ഒരാശ്വാസവും അവരുടെ ജീവിതത്തിന് മുല്യം നല്‍കുന്ന വലിയ ഒരു സമ്പത്തും ആയിരിക്കും.

ഒന്നിച്ചു ജോലി ചെയ്യുന്ന സ്ത്രീകളും പുരുഷന്മാരും തമ്മില്‍ സൗഹൃദത്തിനപ്പുറത്ത് സഹോദര നിര്‍വിശേഷമായ ബന്ധങ്ങളും ഉണ്ടാകാറുണ്ട്. അത് പലപ്പോഴും പരസ്പരം ഒരു കൈത്താങ്ങായി മാറുകയും ചെയ്യും.

ആണുങ്ങള്‍ തമ്മിലുള്ള സൗഹൃദത്തില്‍ ചിലപ്പോള്‍ മദ്യം ഒരു പ്രധാനഘടകമാകാറുണ്ട്. ഒരു ലാര്‍ജ് ഒഴിച്ചിരുന്നു തുടങ്ങുന്ന സൗഹൃദം ഒരിക്കലും പൊളിയില്ല എന്നാണ് വെപ്പ്. മാത്രമല്ല വല്ലപ്പോഴും ഒന്നിച്ചിരുന്നു ഒരു സ്മാള്‍ അടിച്ചാലേ പല പുരുഷന്മാര്‍ക്കും തന്റെ ഉള്ള് സുഹൃത്തിന്റെ മുമ്പില്‍ തുറന്നു കാണിക്കാന്‍ കഴിയൂ.

അമിതമായ മദ്യം കഴിക്കുന്നവരിലാകട്ടെ, സൗഹൃദം അമിത സ്വാതന്ത്ര്യത്തിലേക്കും നയിക്കും. ഈയിടെ പുറത്തിറങ്ങിയ ''സ്പിരിറ്റ് '' എന്ന സിനിമയില്‍ കാണുന്നില്ലേ.. മോഹന്‍ലാലിന്റെ കഥാപാത്രം സമൂഹത്തില്‍ വലിയ നിലയും വിലയും ഉള്ളതാണ്. എന്നാല്‍ അമിത മദ്യപാനം എന്ന അസുഖം ബാധിച്ചവനുമാണ്. അദ്ദേഹത്തിന്റെ ഈ സ്വഭാവം അറിയുന്ന ആളാണ് ആ വീട്ടില്‍ റിപ്പയറിംഗിനു വരുന്ന പ്ലംബര്‍ മണിയന്‍. അതു കൊണ്ടുതന്നെ സ്വാതന്ത്ര്യമെടുത്ത് അടുക്കളയില്‍ ചെന്ന് ഗ്ലാസെടുത്ത് തന്റെ കൈയിലെ മദ്യക്കുപ്പി തുറന്ന് ഒഴിക്കുന്നു. (വെള്ളം കാണാതെ പ്ലംബര്‍ കക്കൂസിലേക്ക് പോകുന്നതും കക്കൂസിന്റെ ക്ലോസറ്റില്‍ കെട്ടിനില്‍ക്കുന്ന അല്‍പ്പം വെള്ളത്തിലേക്ക് കണ്‍പായിക്കുന്നതും.... ഒരു മുഴുക്കുടിയന്‍ ഏതറ്റം വരെ പോകും എന്നതിന് ഒരു ഉദാഹരണമാക്കാവുന്നതാണ്.) ബുദ്ധിജീവികള്‍ എന്നറിയപ്പെടുന്ന പ്രത്യേക വര്‍ഗ്ഗക്കാരുമായുണ്ടാവുന്ന ആരാധനയില്‍ കുതിര്‍ന്ന സൗഹൃദവും ഇത്തരം അമിതസ്വാന്തന്ത്ര്യത്തിനു വേദിയാവാറുണ്ട്. പ്രസ്തുത സിനിമയില്‍ തന്നെ മോഹന്‍ലാലിന്റെ സൗഹൃദവലയത്തില്‍ പെട്ട ഒരാള്‍ പറയുന്നുണ്ട്. '' ബുദ്ധിജീവി ഇതു വരെ ഒരു വാതിലും ചവിട്ടിപ്പൊളിച്ചിട്ടില്ല. കാരണം അതിനുള്ള ശക്തി ഒരു ബുദ്ധിജീവിക്കുമില്ല. '' എന്നിട്ട് അടുക്കള വാതില്‍ വഴി അകത്തുകയറിയ സൗഹൃദസംഘം, മോഹന്‍ ലാല്‍ മദ്യപിക്കുന്നതില്‍ തല്‍പ്പരനല്ലെന്നു കണ്ട് പെട്ടെന്ന് സ്ഥലം കാലിയാക്കുന്നു. പോകുന്ന പോക്കില്‍ ഒരു ബുദ്ധിജീവി, സ്‌കെച്ച് പേന കൊണ്ട് വെള്ളതേച്ച നല്ല ചുവരില്‍ 'Liquor is bottled poetry ' എന്ന ഉദ്ധരണി എഴുതി വെയ്ക്കുന്നുണ്ട്. ഇതും ഒരു അമിതസ്വാതന്ത്ര്യത്തിന് ഉദാഹരണമാണ്. പ്ലംബര്‍ മണിയനെ പോലെ പരസ്യമായി മദ്യപിക്കുന്നതിനു പകരം ബുദ്ധിജീവി സുഹൃത്ത് തന്റെ ഹൃദയത്തില്‍ ഇത്തരം വാചകങ്ങള്‍ മായ്ക്കാനാവാതെ എഴുതി പിടിപ്പിച്ചുകളയും.

ചില സൗഹൃദങ്ങള്‍ ഉലയുമ്പോള്‍ നമ്മുടെ മനസ്സിലും അതിന്റെ ചലനമുണ്ടാക്കും. ഒരുകാലത്ത് സിനിമയില്‍ വലിയ ഹിററുകള്‍ ഉണ്ടാക്കിയ കൂട്ടുകെട്ടാണല്ലോ സിദ്ധീഖും, ലാലും. അവര്‍ തമ്മില്‍ പിരിയുന്നു എന്ന വാര്‍ത്ത സിനിമയെ സ്‌നേഹിക്കുന്ന പലരിലും ദുഃഖമുണ്ടാക്കി.

ആണുങ്ങള്‍ തമമിലുള്ള ഈ ദൃഢബന്ധം പലപ്പോഴും പ്രണയത്തേക്കാള്‍ തീവ്രമാവാറുണ്ട്. പ്രണയം ഇല്ലാതാവുന്നത് മിക്കപ്പോഴും കാമുകീ കാമുകന്മാര്‍ തന്നെ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കൊണ്ടാവും. എന്നാല്‍ സൗഹൃദങ്ങള്‍ ഇല്ലാതാവുന്നത് മിക്കപ്പോഴും മറ്റുള്ളവര്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കൊണ്ടാവാം. പ്രണയികളും, ദമ്പതികളും തെറ്റിപ്പിരിഞ്ഞാല്‍ പിന്നെയൊരു പുനരൈക്യത്തിന് സാധ്യതയില്ലാത്ത വിധം ശത്രുക്കളായി മാറുന്നു. എന്നാല്‍ യഥാര്‍ത്ഥ സുഹൃത്തുക്കള്‍ തെറ്റിദ്ധാരണ മാറിയാല്‍ വീണ്ടും ഒന്നിക്കുന്നു.

' ഇതില്‍ ഉള്ളത് മറ്റെവിടെയും കാണും. എന്നാല്‍ ഇതിലില്ലാത്തത് എവിടെയും കാണില്ല ' എന്ന് മഹാഭാരതം. ആണുങ്ങള്‍ തമ്മിലുള്ള ഊഷ്മളമായ ദൃഢബന്ധത്തിന് ഏറ്റവും വലിയ ഉദാഹരണമാണ് ദുര്യോധനനും കര്‍ണനും തമമിലുള്ള ബന്ധം. അപമാനത്തില്‍ നിന്ന് രക്ഷിച്ചയാളെ ഒരു സുഹൃത്ത് ഒരിക്കലും മറക്കില്ല. പാണ്ഡവന്‍മാര്‍ സൂതപുത്രനെന്ന് വിളിച്ച് കളിയാക്കിയപ്പോള്‍ സുഹൃത്തിന് തലയുയര്‍ത്തി നില്‍ക്കാന്‍ ഒരു രാജ്യം തന്നെ ദാനം ചെയ്തു ദുര്യോധനന്‍. പിന്നീട് യുദ്ധം അനിവാര്യമായ സമയത്ത് കുന്തീദേവി ഒറ്റയ്ക്ക് കര്‍ണനെ ചെന്ന് കണ്ട് തന്റെ മൂത്തമകനാണ് നീ എന്നു വെളിപ്പെടുത്തുകയും അതിനാല്‍ പാണ്ഡവന്മാരുമായുള്ള യുദ്ധത്തില്‍ നിന്ന് പിന്മാറണമെന്ന് അപേക്ഷിക്കുകയും ചെയ്തപ്പോളും കര്‍ണന്‍ രക്തബന്ധത്തേക്കാള്‍ സൗഹൃദത്തിനാണ് ഊന്നല്‍ നല്‍കിയത്.

സത്യന്‍ അന്തിക്കാടിന്റെ നാടോടിക്കാറ്റ് എന്ന സിനിമ ഞാന്‍ രണ്ടുതവണയേ കണ്ടിട്ടുള്ളൂ.. പക്ഷേ അതിലെ ഓരോ രംഗവും പല സന്ദര്‍ഭങ്ങളിലും എന്റെ മനസ്സിലേക്കു വരും.. ആ സിനിമയില്‍ കഥാസന്ദര്‍ഭങ്ങളാകുന്ന മുത്തുകള്‍ കോര്‍ത്തിരിക്കുന്നത് സൗഹൃദം എന്ന ചരടിലാണല്ലോ.
■■ ıɹǝuuɐʞʞɐɯ uɐɹɐɥp ɐƃuɐƃ ■■

Comments

  1. നന്നായി എഴുതി...ആശംസകള്‍.. ,...അങ്ങനെ നന്നായി എഴുതി കൊണ്ടേ ഇരിക്കുമ്പോള്‍ പെട്ടെന്ന് എവിടെയും ചെന്നെത്താതെ പറഞ്ഞു നിര്‍ത്തി എന്നത് മാത്രമാണ് ഈ എഴുത്തിലെ ഒരു കുറ്റം പറയാനുള്ള കാര്യം..

    എന്തായാലും താങ്കള്‍ക്ക് ഇനിയും നന്നായി എഴുതാന്‍ സാധിക്കും എന്ന കാര്യത്തില്‍ വായനക്കാരന് സംശയം ഉണ്ടാകില്ല. അഭിനന്ദനങ്ങള്‍ ...

    ReplyDelete
  2. കാര്യങ്ങൾ വളരെ നന്നായി പറഞ്ഞൂ ട്ടോ. താങ്കൾ പറഞ്ഞത് വളരെ ശരിയാണെന്ന് പറഞ്ഞാൽ പെൺ സുഹൃത്തുക്കൾ എന്നെ തള്ളിപ്പറയും. പക്ഷെ നിങ്ങൾ അവരെ നേരിടാൻ എനിക്ക് ധൈര്യം തരുമെന്ന വിശ്വാസത്തിൽ ഞാൻ നിങ്ങളുടെ പോസ്റ്റിനെ ശക്തമായി പിന്താങ്ങുന്നു,ശരി വയ്ക്കുന്നു.!
    ആശംസകൾ.

    ReplyDelete
  3. @Praveen Shekhar >> നല്ല അഭിപ്രായം.
    @Mandoosan >> പ്രോത്സാഹനത്തിന് നിറഞ്ഞ നന്ദി..

    ReplyDelete
  4. @ഗോപകുമാര്‍ .. വായനക്ക് നിറഞ്ഞ നന്ദി.

    ReplyDelete
  5. @കല്യാണി രവീന്ദ്രന്‍ ... പരിഹാസം ഉള്‍ക്കൊണ്ടു ... വായനക്ക് നന്ദി.

    ReplyDelete
  6. പരിഹസിക്കാന്‍ ഉദ്ദേശം ഉണ്ടായിരുന്നില്ല. All I wished to convey is "it depends on perception".

    ReplyDelete
  7. it depends on perception... ശരിയാണ്.

    ReplyDelete
  8. “ഇതില്‍ ഉള്ളത് മറ്റെവിടെയും കാണും. എന്നാല്‍ ഇതിലില്ലാത്തത് എവിടെയും കാണില്ല “
    കൊള്ളാം മാഷെ....

    ReplyDelete
  9. നന്ദി... കണ്ണന്‍നായര്‍ ..

    ReplyDelete

Post a Comment