നനഞ്ഞൊട്ടിയ പെണ്‍കുട്ടി


ണുത്ത കാറ്റ് ...
ചെറിയ തുള്ളികള്‍ ...
മഴയിപ്പോള്‍ തുടങ്ങും.
പട്ടണം കിടക്കവിരി മാറ്റുകയാണ്.
ക്ഷുദ്രജീവികള്‍ മാളങ്ങളില്‍നിന്ന്
ഇരപിടിക്കാനിറങ്ങുകയാണ്.
ഞാനെന്ന ''മനുഷ്യന്‍ ''
മാളത്തിലേക്ക് ഇഴയുകയാണ്‌
അപ്പോഴാണ് ഈ... '' നശിച്ച മഴ! ''.
കുടയില്ലാതെ ഞാനും.
****
ചെരിഞ്ഞുവീണ മഴത്തുള്ളികള്‍
കരിഞ്ഞ ഭൂമിയുടെ മടുത്തഗന്ധംപരത്തി.
ഇന്നത്തെ തുപ്പല്‍ മുഴുവന്‍
സിഗരറ്റ് കുറ്റികള്‍ കൂട്ടിക്കുഴച്ച്
ഓടയിലേക്ക് ഒലിച്ചിറങ്ങി.
ഈ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് സിനിമയില്‍ 
അതാ ഒരു " നിറം " ചലിക്കുന്നു ....
എന്റെ കണ്‍മുനകള്‍
മഴപ്പെയ്ത്തിനിടയിലൂടെ
ആ പെണ്ണിനോടൊപ്പം നീണ്ടു.
നോക്കൂ...
നഗരപ്രാന്തത്തിലെ വിജനപാതയില്‍
സാഗരഗര്‍ജനം കേള്‍ക്കും ദൂരത്ത്
ഉണക്കമീന്‍മണം നിലച്ച രാത്രിയില്‍
-ഇരുട്ടത്ത്
-മഴയത്ത്
-നനഞ്ഞൊട്ടിയ പെണ്‍കുട്ടി.
ഉച്ചപ്പടത്തിന് കൊട്ടകയില്‍ക്കയറിയ
പകല്‍മാന്യനെപ്പോലെ
അവളുടെ പീഡനക്കാഴ്ചകളിലേക്ക്
തലയിലൊരു തോര്‍്ത്തുമുണ്ടിട്ട്
ഞാനുമെടുത്തൊരു തറട്ടിക്കറ്റ് 


****
കാലിച്ചാക്കട്ടിയിട്ട റോഡുവക്കില്‍
മൂത്രവും മലവും ബിയര്‍ക്കുപ്പികളും
മനുഷ്യപ്പാമ്പുകള്‍ ഊരിയിട്ട റബ്ബറുറകളും
''ചാര്‍ സൗ ബീസി'' ന്റെ ചാറുകളും
പ്ലാസ്റ്റിക്കുസഞ്ചികളും ഗ്ലാസുകളും
ഇളനീര്‍തൊണ്ടുകളും സ്‌ട്രോകളും
പതറുന്ന കാലുകൊണ്ട് നിരക്കിമാറ്റി
പതുക്കെ, ഒച്ചവെക്കാതെ ഓരംപറ്റി
കിനിയുന്ന നഗരമഴയെ വകവെക്കാതെ
ഞാനവളുടെ മേനിനോക്കി നടന്നു.
ചുമരോരം പറ്റിയ ഓടകളില്‍
സ്ലാബില്ലാത്ത അരാജകസ്ഥലങ്ങളില്‍
കറുത്ത വെള്ളത്തില്‍ പുളച്ചുമറിയുന്ന
മുഷിമീനുകള്‍ എന്നെകണ്ട് ആഹ്ലാദിച്ചു.
കൊതുകുകള്‍ എനിക്കൊപ്പം വട്ടമിട്ടു.
കാഴ്ചയുടെ ഒരംശം അവയ്ക്കും
നല്‍കേണ്ടിവന്നാലോ, ഞാന്‍ ധൃതിപ്പെട്ടു.


****
മഴ, ഇപ്പോള്‍ കിനിയുകയല്ല.
തുളളികളെ വലുതാക്കി
തണുത്തുവിറച്ച ഭൂമിയിലേക്ക്
എറിഞ്ഞുപിടിപ്പിക്കുയാണ്.
ഹുംകാര ശബ്ദം അടുത്തുവരുന്നു
തകരഷീറ്റുകളില്‍ ചടപടാരവം.
അവളോ, അലസമലസമങ്ങനെ....
അല്‍പം പോലും പേടിയില്ലേ?
ഇടിയും മിന്നലും ഒന്നിച്ചുവന്നു;
അടിപ്പാവാടയ്ക്കടിയിലുള്ള
കൊഴുത്തകാലുകള്‍ ആകൃതിപ്പെട്ടു.
എന്തേയിത്ര താമസം ?
കൂര്‍ത്ത് കൂര്‍ത്ത നഖമുനകള്‍
എപ്പോഴായിരിക്കും നീണ്ടുവരിക?
പീഢകന്റെ പീളകെട്ടിയ കണ്ണുകള്‍
എപ്പോഴായിരിക്കും വിടരുക?
അരക്കെട്ടു തപിച്ച ആണുങ്ങള്‍
എപ്പോഴായിരിക്കുമവളെ
കൊഴുത്ത ചളിയില്‍കൂടെ
വെറുംരസത്തിന് ഓടിക്കുക?
ഹെഡ്‌ലൈറ്റിന്റെ നിറവെളിച്ചത്തില്‍
മഴത്തുള്ളികളുടെ വലക്കെട്ടിലൂടെ
ബൂട്ട്‌സിട്ട കാലുകള്‍
എപ്പോഴായിരിക്കുമവളെ
ചവിട്ടിവീഴ്ത്തുക?
മഴയിലലിഞ്ഞ നിലവിളിക്കിടയില്‍
ദുര്‍ബലമായ മാന്തി,ക്കടിക്കിടയില്‍
എപ്പോഴായിരിക്കുമവളുടെ
നനഞ്ഞ ചേല വലിച്ചുപറിക്കുക?
നീലമിഴികളില്‍ സ്വരുക്കൂട്ടിയ സ്വപ്‌നങ്ങള്‍
എപ്പോഴായിരിക്കും ചുട്ടുചാമ്പലാക്കുക ?
ആലിലവയറില്‍ അസുരവിത്ത്തിന്റെ
തീജന്മം  കോരിയിടുക ? 


****
സുഹൃത്തെ, ആരുമില്ലേ ഇവിടെ?
എനിക്കു കാണാന്‍ തിടുക്കമായി.
എന്റെ ശിഷ്ടകാലത്തേക്ക് ഓര്‍മിക്കാന്‍
ഈയൊരു മഴക്കാഴ്ച എനിക്കുതരൂ.
ഈയിളംതളിരിന്റെ അന്ത്യം
ഈ ഭീകരരാത്രിയുടെ
യവനിക വീഴുന്നതിനുമുമ്പേ
ഞാനാസ്വദിക്കട്ടെ.
എന്നിട്ട് വീട്ടില്‍പോയി കുളിച്ചു
സ്വീകരണമുറിയിലെ സോഫയില്‍
ഭാര്യയും മക്കളും മരുമക്കളുമൊത്ത്
ആപ്പിള്‍ കഷണങ്ങള്‍ കടിച്ചു കൊണ്ട്
പത്തുമണിയുടെ സീരിയല്‍ കാണട്ടെ.
■ ıɹǝuuɐʞʞɐɯ ■

Comments

Post a Comment