മൃഗയാ



ക്രൂരനാം മൃഗവേട്ടക്കാരന്‍
ഘോരരൂപി ഞാനിന്നലെവരെ.

ചെഞ്ചോര കൊഴുത്തുപോയി,
ചങ്കിറച്ചി തിന്നുതിന്ന്.
കോമ്പല്ലു തേഞ്ഞുപോയി,
കൊന്നുരിച്ച് കോര്‍ത്തെടുത്ത്.
കോണകം കറുത്തുപോയി
കൊലമരപ്പാപക്കറനിറഞ്ഞ്
നെഞ്ചകം കടുത്തുപോയി,
പഞ്ചപ്രാണനരിഞ്ഞെടുത്ത്...

വീട്ടിലോമനയ്ക്കൊക്കെ  തീറ്റനല്‍കി
കൂറ്റിരുട്ടിലൊച്ചയെല്ലാമുറഞ്ഞാല്‍
ചീവീടിന്‍ സംഘ ചൂളംവിളിത്താളം
ചീറ്റലായ് പാമ്പുകളേറ്റെടുത്താല്‍
അടിവയര്‍ക്കൂട്ടില്‍ ചുരുണ്ടുറങ്ങുന്ന
അരുമച്ചെന്നായയുറക്കമുണരും.
(പേടിയാണവനെന്റെ ഭാര്യയെ
വാടിയൊളിക്കും പകലത്രയും)
എന്നോട് മത്സരിച്ചോളിയിട്ട്
പിന്നെയെന്‍ വേട്ടനായെ വിളിക്കും

-അനിശ്ചിതത്വത്തിന്റെയും;
-നിലവിളികളുടെയും
-ഇടനാഴികളിലൂടെ...
-കുതിച്ചുകിതച്ചുപായും ഞങ്ങള്‍

മാനും മുയലും കിട്ടിയില്ലെങ്കില്‍
കാണും മുള്ളനും കീരിയും പന്നിയും
ഉറങ്ങിക്കിടക്കുമാട്ടിന്‍കുട്ടിയെ
ഉടലോടെ പൊക്കും ഞങ്ങള്‍
-ഉണരാതെ, അമ്മയറിയാതെ.

കൈയില്‍ കരുതും പല്ലിടകുത്തി;
തൃപ്തിയുടെ ഏമ്പക്കം വന്നാ-
ലിറച്ചിത്തുണ്ടങ്ങള്‍ തോണ്ടാന്‍ ..
മൃഗമാംസച്ചൂരിലേക്കാഞ്ഞു  പടര്‍ന്ന്
മൃതിപോല്‍  വിയര്‍ത്തുറങ്ങുംപാതിരായ്ക്ക്.

***
സമയമായെന്ന് തോന്നുന്നു;  നിര്‍ത്താന്‍
-''ങേ, അല്ലല്ല, മടുത്തിട്ടല്ല''

കുന്തമൊടിഞ്ഞുപോയി.
കിങ്കരന്മാരോടിപ്പോയി.
കോമ്പല്ലുകൊഴിഞ്ഞുപോയി.
കോണകം കീറിപ്പോയി.


അടുക്കളയില്‍ കയറിയിടയ്ക്കിടെ
പിഞ്ചുവെണ്ടയ്ക്ക കടിച്ചുതിന്നും
ചീന്തിളംമാംസത്തിനോര്‍മയില്‍


-പക്ഷേ,
-പേടിക്കാനില്ല.
-വസന്തത്തിന്റെ ഇടിമുഴക്കത്തിനുപിന്നാലെ,
-അശരീരിയുണ്ടായിരുന്നല്ലോ
-ഇന്നലെ.

ചില ഇരകളെ വേട്ടക്കാരാക്കുന്നത്രേ.
പല വേട്ടക്കാരെ ഇരകളുമാക്കും.
ആട്ടിന്‍തോലൊന്നു വെറുതെ കിട്ടും.
നീട്ടിത്തുപ്പാനൊരു കോളാമ്പിയും.

© Copyright 8435 ■ ıɹǝuuɐʞʞɐɯ ■

Comments

  1. കുന്തമൊടിഞ്ഞുപോയി.
    കിങ്കരന്മാരോടിപ്പോയി.
    കോമ്പല്ലുകൊഴിഞ്ഞുപോയി.
    കോണകം കീറിപ്പോയി.

    നല്ല രസായി.

    ReplyDelete
  2. നന്ദി. രാംജി , നല്ല വായനക്ക് ...

    ReplyDelete
  3. ഈ കവിത ഏഴുതാന്‍ ഉണ്ടായ പ്രചോദനം രണ്ടു മാസം മുന്‍പ് ഒരു പത്രത്തില്‍ വന്ന അഭിപ്രായ കത്ത് ആണ്. അതില്‍ അവസാനം ചോദിക്കുന്നു : ഒരു പ്രമാദ കേസിലെ " ഇര " കള്‍ക്ക് എന്നാണു നീതി കിട്ടുക ( കുറ്റാരോപിതര്‍ ) ? നോക്കൂ... എത്ര പെട്ടെന്നാണ് നിയമത്തെ അട്ടിമറിച്ചു വേട്ടക്കാരന്‍ ഇരയായി മാറി സഹതാപം വാങ്ങുന്നത് ? സ്വന്തം കുടുംബത്തെ മറന്നു മദിച്ചു നടന്ന ശേഷം പിന്നീട് ശരീരം ദുര്‍ബലമാവുമ്പോള്‍ കുടുംബത്തെ ഓര്‍ത്തു വെറുതെ വിടാന്‍ വാദിക്കുന്നത് ? ഈയടുത്ത് ഉന്നത ശീര്‍ഷനായ ഒരു വ്യക്തിയുടെ വെളിപ്പെടുത്തല്‍ കേരളത്തിന്റെ പൊതു മനസാക്ഷിയില്‍ ഒരു വെള്ളിടി ആയി ആണ് പതിച്ചത് . നിയമം അടിമുടി പരിഷ്കരിക്കേണ്ട കാലം ആയി. അമ്മയോടൊപ്പം ചേര്‍ന്ന് കിടന്ന പിഞ്ചു പെണ്‍കുട്ടിയെ അമ്മയറിയാതെ എടുത്തു കൊണ്ടുപോയി പിച്ചിച്ചീന്തിയ ആളെ ജയിലില്‍ നിന്ന് ജാമ്യത്തില്‍ വിട്ടപ്പോള്‍ സമാനമായ വേറെ ഒരു ക്രൂരത കാണിച്ചത് ഏതാനും വര്ഷം മുന്‍പാണ്. കഴിഞ്ഞ ദിവസം ഡല്‍ഹി കേസില്‍ പിടിക്കപ്പെട്ട മനോജ്‌ കുമാറിന്റെ ഭാര്യ പറയുന്നത് ഭര്‍ത്താവ് നിരപരാധി ആണെന്നാണ്‌. . അവരെകൊണ്ട് അങ്ങനെ പറയിച്ചതാണെന്നു വ്യക്തം. കാരണം അവരെയും ഈ ഭര്‍ത്താവ് കല്യാണത്തിനു മുന്‍പ് ബലാല്‍ക്കാരം ചെയ്തപ്പോള്‍ ഗ്രാമവാസികള്‍ ബലാല്‍ വിവാഹം കഴിപ്പിച്ച്ചതാണ് എന്നാണു റിപ്പോര്‍ട്ടുകള്‍ കണ്ടതു. കേസുകള്‍ നടന്നു വളരെക്കാലം കഴിയുമ്പോള്‍ അധികാരികള്‍ പോലും കുറ്റാരോപിതന് സഹതാപ പരിവേഷം നല്‍കുന്നു. സൌജന്യമായ ഒരു ആട്ടിന്‍ തോല്‍ .....

    ReplyDelete
  4. ക്രൂരനാം മൃഗവേട്ടക്കാരന്‍
    ഘോരരൂപി ഞാനിന്നലെവരെ.

    ReplyDelete

Post a Comment