"ഒരുപക്ഷെ, അങ്ങനെയൊരു ദിനം വന്നേക്കാം .... "

''ഒരുപക്ഷെ,
അങ്ങനെയൊരു ദിനം വന്നേക്കാം-

അന്ന് എന്റെയീ ദേഹം
വെള്ളത്തുണിയില്‍പ്പൊതിഞ്ഞ്
ഒരു പായയില്‍ ഏതെങ്കിലും 
ആശുപത്രിയില്‍ കിടത്തും.
ഏതെങ്കിലുമൊരു നിമിഷത്തില്‍
ഒരു ഡോക്ടര്‍ വന്നുപറയും
എന്റെ തലച്ചോറു മരിച്ചെന്ന്-
അതോടെ എന്റെ ജീവിതം 
അവസാനിക്കും.
ങ്ങനെ സംഭവിച്ചാല്‍ ,
യാന്ത്രികമായി ഒരിക്കലുമെന്നില്‍ 
കൃത്രിമജീവന്റെ തുടിപ്പുകള്‍ ഉണ്ടാക്കരുതേ...
അക്കിടക്കയെ എന്റെ മരണക്കിടക്ക 
എന്നു വിളിക്കുകയുമരുത്.
പകരമതിനെ ,
ജീവന്റെ ശയ്യാതലമെന്നു വിളിക്കൂ, 
അതാണെനിക്കിഷ്ടം
ന്നിട്ട് മൃതമാവുന്നതിനുമുമ്പേ
എന്റെ ബാക്കി അവയവങ്ങള്‍
ഇനിയും പൂര്‍്ത്തിയാകാത്ത
ജീവിതങ്ങള്‍ക്കുവേണ്ടി
ദാനം ചെയ്യാന്‍ എന്റെ 
ശരീരത്തെ അനുവദിക്കൂ.
രിക്കലും സൂര്യോദയം കാണാത്ത
ഒരിക്കലും ഒരു കുഞ്ഞിന്റെ പിഞ്ചുമുഖം കാണാത്ത
ഒരിക്കലും ഒരു സ്ത്രീയുടെ കണ്ണുകളിലെ സ്‌നേഹം കാണാത്ത
ഒരു മനുഷ്യന് 
എന്റെ കണ്ണുകള്‍  നല്‍കൂ...
ഹൃദയവേദനമാത്രം നല്‍കുന്ന
ഒരു ഹൃദയത്തിന്റെ ഉടമസ്ഥന്
എന്റെ ഹൃദയം നല്‍കൂ..
കാറപകടത്തില്‍ പെട്ട
ഒരു കൗമാരക്കാരന് എന്റെ ചോര നല്‍കൂ...
അവന്‍ വലുതായി 
അവന്റെ പേരമക്കള്‍ മുറ്റത്ത് ഓടിക്കളിക്കുന്നത് 
കണ്‍നിറയെ കാണട്ടെ...
ന്ത്രാനുഗ്രഹത്താല്‍
ആഴ്ചകളില്‍ നിന്ന് ആഴ്ചകളിലേക്ക് 
ജീവിതം നീട്ടിക്കിട്ടുന്ന
ഒരാള്‍ക്ക് എന്റെ വൃക്കകള്‍ നല്‍കൂ..
മുടന്തിനടക്കുന്ന ഒരു കുട്ടിക്ക്
എന്റെ എല്ലുകളും, എന്റെ മസിലുകളും, 
എന്റെ ഓരോ ഞരമ്പുകളും നല്‍കൂ.
ന്റെ ഓരോ കോശങ്ങളും 
പെറുക്കിയെടുത്തോളൂ...
അവ മൂകനായ ഒരു കുഞ്ഞിനെ 
അട്ടഹസിപ്പിക്കാനും
ബധിരയായ ഒരു പെണ്‍കുട്ടിയെ 
മഴയുടെ ശബ്ദം കേള്‍പ്പിക്കാനും 
പര്യാപ്തമാകുമെങ്കില്‍ ...
ശേഷക്രിയക്കായി 
ശേഷമെന്തെങ്കിലുമുണ്ടെങ്കില്‍
അത് അഗ്നിക്കിരയാക്കുക.
അതിനുശേഷം എന്റെ ചിതാഭസ്മം
കാറ്റിലേക്ക് തൂവുക,
ആ കാറ്റേറ്റ്‌  പുഷ്പങ്ങള്‍ മനോഹരമാവട്ടെ ...
നി , 
എന്നിലുള്ള എന്തെങ്കിലും 
നിങ്ങള്‍ക്ക് കുഴിച്ചുമൂടിയെ തീരൂ 
എന്നു  നിര്‍ബന്ധമാണെങ്കില്‍ , 
എന്റെ പിഴകളും, 
എന്റെ ദുര്‍ബലതകളും,
സഹപ്രവര്‍ത്തകരോടുള്ള
എന്റെ മുന്‍വിധികളും മാത്രം
കുഴിച്ചുമൂടുക.
ന്റെ പാപങ്ങള്‍
പിശാചിനുനല്‍കുക.
ന്റെ ആത്മാവ്
പരമാത്മാവില്‍
വിലയിപ്പിക്കുക.
ന്റെ സ്മരണ, 
നിങ്ങളെ ആവശ്യമുളള മറ്റൊരാള്‍ക്ക് 
ദയാമയമായ ഒരുറപ്പ് നല്‍കിക്കൊണ്ട് 
നിലനിര്‍ത്തുക.
ഞാനിപ്പറഞ്ഞതെല്ലാം
നിങ്ങള്‍ ചെയ്യുമെങ്കില്‍
ഞാന്‍ എന്നേക്കും ജീവിക്കും.
I will live forever....

1994ല്‍ അന്തരിച്ച അമേരിക്കന്‍ കവിയായ റോബര്‍ട്ട് എന്‍ . ടെസ്റ്റ്‌ അവയവദാനപ്രവര്‍ത്തനങ്ങളില്‍ വലിയ പങ്കുവഹിച്ച ഒരാളാണ് . 1976ല്‍ '' എന്നെ ഓര്‍ക്കാന്‍ '' എന്ന പേരില്‍ അദ്ദേഹം എഴുതിയ ഒരു ലേഖനത്തില്‍ നിന്നുള്ളതാണ് മുകളിലെ വരികള്‍ . (സ്വതന്ത്ര തര്‍ജമ )  ലോകമെമ്പാടുമുള്ള അവയവദാന പ്രവര്‍ത്തകര്‍ നെഞ്ചോട്‌ ചെര്‍ക്കുന്നതാണീ വരികള്‍ .

അവയവദാനത്തെ കുറിച്ചുള്ള ഷോര്‍ട്ട് ഫിലിം  കാണുക  


എന്റെ സ്വന്തം ഗ്രേസ്‌ 
സന്തോഷ വാര്‍ത്ത ഒരു ഫോണ്‍ കോളിന്റെ രൂപത്തില്‍ എത്തുമ്പോള്‍ നോറീന്‍ ഉറക്കത്തിലായിരുന്നു. ഇതായിരുന്നു സന്ദേശം ' ഒരു കരള്‍ ലഭ്യമായിരിക്കുന്നു'
ആഴ്ചകള്‍ക്ക് മുമ്പാണ് അവളുടെ ഡോക്ടര്‍ ആ ഞെട്ടിക്കുന്ന സത്യം പറഞ്ഞത് - ഒരു ദാതാവിനെ ലഭിച്ചില്ലെങ്കില്‍ അവള്‍ഏതുനിമിഷവും മരിക്കാം. മാറ്റിവെക്കാന്‍ ആവശ്യത്തിന് കരള്‍ ലഭ്യമല്ല എന്ന കാര്യവും ഡോക്ടര്‍ സൂചിപ്പിച്ചിരുന്നു . 


തിനേഴ് വര്‍ഷംമുമ്പേ തന്നെ നോറീന് കരള്‍രോഗത്തിന്റെ ലക്ഷണങ്ങള്‍ തുടങ്ങിയിരുന്നു. വിഗദ്ധ പരിശോധനയില്‍ ഹൈപ്പറ്റൈറ്റിസ് സി സ്ഥിരീകരിച്ചു. 2011 ആകുമ്പോഴേക്ക് രോഗം മൂര്‍ച്ഛിച്ചു. പുറമേ കരളിന് ട്യൂമറും ബാധിച്ചു. പുറമേ ആസ്തമയും. അപ്പോഴേക്കും ചികിത്സ കൊണ്ട് ഹൈപ്പറ്റൈറ്റിസ് സി ഭേദമായെങ്കിലും ട്യൂമര്‍ മാരകമായി. ആ അവസ്ഥയിലായിരുന്നു മൗണ്ട് സിനായി ആശുപത്രിയില്‍ നിന്ന് ആ ഫോണ്‍വിളി വന്നത്. 
രാത്രി ഒമ്പതുമണിക്കു തുടങ്ങിയ ശസ്ത്രക്രിയ പിറ്റേന്ന് രാവിലെ വരെ നീണ്ടു. മൂന്നാഴ്ചത്തെ ആശുപ്ത്രിവാസം കഴിഞ്ഞ് നോറീന്‍ സുഖമായി പുറത്തുവന്നു. ഒരു അറുപത്തിനാലുകാരി വനിതയാണ് കരള്‍ ദാനം ചെയ്തതെന്ന് അവള്‍ പിന്നീട് അറിഞ്ഞു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവള്‍ സാധാരണ ജീവിതത്തിലേക്ക് പതിയെ മടങ്ങിവന്നു. 
അവള്‍ക്ക് ദാനമായി കിട്ടിയ കരളിന് അവള്‍ ഒരു പേരിട്ടു. '' ഗ്രേസ് '' എല്ലാ ദിവസവും അവള്‍ ഗ്രേസിനോട് സംസാരിക്കും. 
അവളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വന്ന ആ കരളിന്റെ കഷണത്തെ അവള്‍ മറ്റെന്തു പേരിട്ടാണ് വിളിക്കുക?


അവയവദാനത്തെ കുറിച്ചുള്ള ഒരു വീഡിയോ കാണുക 

സ്വാതിയും കൂട്ടുകാരും
കേരളത്തില്‍ അവയവദാനത്തെക്കുറിച്ച് വ്യാപകമായ ചര്‍ച്ചയുണ്ടാക്കിയതായിരുന്നു സ്വാതികൃഷ്ണയുടെ വാര്‍ത്ത. മഞ്ഞപ്പിത്തം ബാധിച്ച് ആ പെണ്‍കുട്ടിയുടെ കരള്‍ തകര്‍ന്നിരുന്നു. പനിയിലായിരുന്നു തുടക്കം. പച്ചമരുന്നുചികിത്സയും അലോപ്പതി ചികിത്സയും നടത്തിയെങ്കിലും രണ്ടാഴ്ചകൊണ്ട് സ്ഥിതി വഷളായി. അവളുടെ ജീവന്‍ രക്ഷിക്കാന്‍ മനുഷ്യസ്‌നേഹത്തിന്റെ ഉറവപൊട്ടിയപ്പോള്‍ നിയമം പോലും അതിന്റെ ചുവപ്പുനാട സ്വയം പൊട്ടിച്ചെറിഞ്ഞു. 

2012 ജൂലൈ പതിമൂന്നിനായിരുന്നു അമൃത ആശുപത്രിയില്‍ വച്ച് അവളുടെ കരള്‍മാറ്റ ശസ്ത്രക്രിയ നടന്നത്. ഏകദേശം പന്ത്രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ. പ്ലസ്ടൂ വിദ്യാര്‍ത്ഥിനിയായ സ്വാതിക്ക് കരള്‍ ദാനം നല്‍കാന്‍ തയ്യാറായത് സ്വന്തം ചെറിയമ്മയായിരുന്നു. അതുകൊണ്ട് തന്നെ നടപടിക്രമങ്ങളുടെ നൂലാമാലകളും ഉണ്ടായിരുന്നു. കരള്‍മാറ്റത്തിന് അനുമതി നല്‍കേണ്ട മെഡിക്കല്‍ ബോര്‍ഡ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ തലേന്ന് അടിയന്തിര യോഗം ചേര്‍ന്നു. ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ അനുമതി ഫോണ്‍ വഴി ലഭ്യമാക്കി. പക്ഷേ, ബോര്‍ഡിന് മുന്നില്‍ കരള്‍ദാതാവ് നേരിട്ട് ഹാജരാകണം എന്ന നിബന്ധനയുള്ളതിനാല്‍ ചെറിയമ്മയും കോട്ടയത്തേക്ക് പോകേണ്ടിവന്നൂ. ( മാതാപിതാക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും മാത്രമേ മുന്‍കൂട്ടി സര്‍ക്കാര്‍ അനുമതിയില്ലാതെ അവയവങ്ങള്‍ സ്വീകരിക്കാന്‍ കഴിയൂ. മാത്രമല്ല, സ്വാതി എറണാകുളം സ്വദേശിയും ചെറിയമ്മ തൊടുപുഴയിലും ആയതിനാല്‍ രണ്ട്  ജില്ലാ കലക്ടര്‍മാരുടെയും അനുമതിയും ആവശ്യമായിരുന്നു ) 
swathi with rainy
അവര്‍ മടങ്ങിയെത്തിയ ഉടനെ തന്നെ ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു. വിദഗ്ധഡോക്ടര്‍മാരായ പത്തുപേരടങ്ങിയ  സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്ക് നാലുദിവസം മുമ്പേ തന്നെ അവള്‍ അബോധാവസ്ഥയിലായിരുന്നു എന്നറിയുമ്പോഴാണ് എത്ര ഗുരുതരമായിരുന്നു അവളുടെ അവസ്ഥ എന്നും എന്തു വലിയ വെല്ലുവിളിയായിരുന്നു ഡോക്ടര്‍ക്ക് എന്നും മനസ്സിലാവൂ. 
പണം സ്വരൂപിച്ച അവളുടെ കൂട്ടുകാരുടെയും അവളുടെ ഗ്രാമത്തിന്റെയും കേരളസമൂഹത്തിന്റെ ഒന്നാകെ തന്നെയും പ്രാര്‍ത്ഥനകള്‍ അവളൊന്നിച്ചുണ്ടായിരുന്നു. ശ്‌സ്ത്രക്രിയക്കുശേഷം അവളുടെ കാലുകള്‍ അല്‍പം അനങ്ങുകയും കണ്ണുകള്‍ ചിമ്മുകയും ചെയ്തപ്പോള്‍ ഡോക്ടര്‍മാര്‍ നെടുവീര്‍പ്പിട്ടു. 
കരള്‍ മറ്റു അവയവങ്ങള്‍ പോലെ അല്ല, കുറച്ചു ഇല്ലാതായി പോയാലും  ബാക്കി തനിയെ ഉണ്ടാവും. ഇതൊക്കെ അറിയാമെന്കിലും സ്വന്തം കരളിന്റെ ഒരു കഷണം ദാനം ചെയ്യാന്‍ പെട്ടെന്ന് ആരും   തയ്യാറാവില്ല. റെയ്നി എന്നായിരുന്നു ആ ചെറിയമ്മയുടെ പേര്.  പേര് പോലെ അവരുടെ സ്നേഹം മഴയായ് ഒഴുകിയപ്പോള്‍ സ്വാതി വീണ്ടും ജീവിതത്തിലേക്ക് പിച്ച വച്ചു. 
മാസങ്ങള്‍ക്കുശേഷം എയര്‍ഇന്ത്യയും മറ്റ് എന്‍.ജി.ഒകളും ചേര്‍ന്ന് സംഘടിപ്പിച്ച വിംഗ് ഓഫ് ലൗ എന്ന പേരില്‍ നടത്തിയ സൗജന്യ വിമാനയാത്രയില്‍ പങ്കെടുക്കുമ്പോള്‍ അവള്‍ സാധാരണജീവിതത്തിലേക്ക് മടങ്ങിവന്നിരുന്നു. കവയത്രി കൂടിയായ സ്വാതികൃഷ്ണ  ആ യാത്രയില്‍ ' ആര്‍ദ്രമീ ധനുമാസ രാവുകളില്‍ ഒന്നില്‍ ആതിര വരും പോകുമല്ലേ സഖീ..' എന്ന കവിത മനോഹരമായി ആലപിച്ചു.
അവയവദാനത്തെ കുറിച്ചുള്ള ഒരു വീഡിയോ കാണുക 

സ്നേഹ കാത്തുനില്‍ക്കാതെ കീഴടങ്ങി 

തിനോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ് തലശ്ശേരി സ്വദേശിനിയായ സ്‌നേഹയുടെ കഥ. കൗമാരത്തിലേ വൃക്കരോഗിയായ അവള്‍ക്ക് തന്റെ വൃക്കകളില്‍ ഒന്ന് ദാനം ചെയ്യാന്‍ ഒരു യുവതി തയ്യാറായെങ്കിലും നിയമക്കുരുക്കുകള്‍ അഴിഞ്ഞുവരുന്നതിനുമുമ്പേ അവള്‍ ഈ ലോകത്തുനിന്ന് തിരിച്ചുപോയി. 
അവയവം കാത്ത് കഴിയുന്നവര്‍
ഭാരതത്തില്‍ ഓരോ മിനിട്ടിലും ഒരാള്‍ അവയവം ലഭ്യമാവാതെ മരിക്കുന്നു എന്നാണ് ഒരു കണക്ക്. ഏകദേശം രണ്ടുലക്ഷത്തോളം പേര്‍ പ്രതിവര്‍ഷം കാത്തിരിപ്പു പട്ടികയിലേക്ക് വരുന്നുണ്ടെന്നും. പ്രതിവര്‍ഷം മരണപ്പെടുന്ന ഒരുകോടിയോളം പേരില്‍ ഒരു ലക്ഷം പേരെങ്കിലും മസ്തിഷ്‌കമരണത്തിന് വിധേയരാവുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതായത് ആളുകളില്‍ ഒരു ചെറിയ ശതമാനത്തിനെങ്കിലും തന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ നേരത്തെ സമ്മതം നല്‍കാം എന്ന അറിവുണ്ടായിരുന്നെങ്കില്‍ മസ്തിഷ്‌ക മരണം നടക്കുന്നവരുടെ അവയവങ്ങള്‍ ഒരുപാടു രോഗികളില്‍ സ്പന്ദിച്ചേനെ . 
ഒരു ഷോര്‍ട്ട് ഫിലിം  കാണുക
 
നിയമം  കര്‍ശനം ആവുന്നത് നല്ലത് തന്നെ 
വയവ ദാനത്തിന് നിയമത്തിന്റെ നൂലാമാലകള്‍ ലഘൂകരിക്കേണ്ടതിന്റെ ആവശ്യകത സ്വാതികൃഷ്ണയുടെ വാര്‍ത്തയോടെ വളരെ ചര്‍ച്ച ചെയ്യപ്പെട്ടു. പക്ഷേ, അവയവദാനത്തിന്റെ പേരില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ നിന്ന് പൗരന്മാരെ രക്ഷിക്കാനാണ് നിയമം അത്ര കര്‍ക്കശമായതെന്നും കരുതാവുന്നതാണ്. പലപ്പോഴും ഇത്തരം ക്രിമിനല്‍ കുറ്റങ്ങളുടെ വാര്‍ത്തകള്‍ നമ്മള്‍ വായിക്കാറുണ്ടല്ലോ. ചില രാജ്യങ്ങളില്‍ അവയവങ്ങള്‍ക്ക് വേണ്ടി കൊലപാതകങ്ങള്‍ നടക്കുന്നു എന്ന് ഇന്റര്‍നെറ്റ്‌ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇന്ത്യയിലും ഇത്തരം കേസുകള്‍ ഉണ്ടായിട്ടുണ്ട് .  
1994ലെ അവയവ ദാന നിയമം ആയിരുന്നു ആദ്യത്തെ നിയമം. പിന്നീട് 2008ല്‍ പുതിയ നിയമം വന്നു. അതോടൊപ്പം ചട്ടങ്ങളും . ഭേദഗതി ചെയ്ത നിയമം 2011ല്‍  ആണ് ഇറങ്ങിയത്.
ഒരു ഷോര്‍ട്ട് ഫിലിം  കാണുക

2012ല്‍ അവയവദാനം സംബന്ധിച്ച നിയമവ്യവസ്ഥയില്‍ ഒരു ഇളവ് നടപ്പായിരുന്നു. അവയവം സ്വീകരിക്കുന്ന ആളും നല്‍കുന്ന ആളും തമ്മില്‍ പത്ത് വര്‍ഷമെങ്കിലും ഒരുമിച്ച് താമസിക്കണം , അല്ലെങ്കില്‍ രക്തബന്ധമുണ്ടായിരിക്കണം എന്ന വ്യവസ്ഥയായിരൂന്നു അന്ന് ഒഴിവാക്കിയത്. ഒരുമിച്ച് താമസിക്കുന്നതായി തെളിയിക്കാന്‍ ഫോട്ടോഗ്രാഫുകളോ മറ്റ് രേഖകളോ സമ്മതപത്രത്തിനൊപ്പം നല്‍കണം എന്നായിരുന്നു വ്യവസ്ഥ. വീട്ടില്‍ ജോലിക്ക് നില്‍ക്കുന്നവരെ അവയവദാനത്തിന് നിര്‍ബന്ധിക്കാന്‍ ഈ വ്യവസ്ഥ മൂലം ചിലര്‍ക്ക് കഴിഞ്ഞിരുന്നു. അതിനിടെ തൊഴില്‍പരമായ ബന്ധം പാടില്ലെന്ന് സുപ്രീംകോടതിയുടെ വിധി വന്നപ്പോള്‍ ഈ രീതിയിലുള്ള ചൂഷണത്തിന് അയവുവന്നു. അതേ തുടര്‍ന്നാണ് സന്നദ്ധരായ ആര്‍ക്കും അവയവം ദാനം നല്‍കാമെന്ന് പുതിയ നിയമഭേദഗതി ഉണ്ടായത്. കേരള സര്‍ക്കാരിന്റെ പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് മസ്തിഷ്‌കമരണം സംഭവിച്ചവരുടെ ബന്ധുക്കള്‍ സമ്മതപത്രം നല്‍കുന്ന കേസുകളില്‍ അവയവങ്ങള്‍ നീക്കം ചെയ്യാം. 
ഒരു ഷോര്‍ട്ട് ഫിലിം  കാണുക

എന്നാല്‍ ചില നടപടിക്രമങ്ങള്‍ ലഘൂകരിക്കണം എന്ന അഭിപ്രായം പലരും മുന്നോട്ടു വെയ്ക്കുന്നു. 
രജിസ്ടര്‍ ചെയ്ത ആശുപത്രികളില്‍ മാത്രമേ അവയവ മാറ്റം നടത്താവൂ എന്നത് പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പോരായ്മയാണ്. മസ്തിഷ്ക മരണം സംഭവിച്ച ദേഹത്തിന്റെ നിയമപ്രകാരമുള്ള അവകാശിക്കുമാത്രമേ സമ്മതം നല്‍കാനാവൂ എന്നതാണ് മറ്റൊരു പ്രശ്നം. ചില രാജ്യങ്ങളില്‍ അവകാശികളുടെ ഒരു ലിസ്റ്റുണ്ടാക്കി ആദ്യത്തെ ആളെ ലഭ്യമല്ലെങ്കില്‍ അടുത്ത ആളുടെ സമ്മതം വാങ്ങാം എന്നുണ്ട്. അവയവങ്ങള്‍ മോര്‍ച്ചറിയില്‍ നിന്ന് മാറ്റാന്‍ കഴിയില്ല. അത് ഓപ്പറേഷന്‍ തിയെട്ടറില്‍ വച്ച മാത്രമേ എടുക്കാന്‍ സാധിക്കൂ ..  അതുകൊണ്ട് തന്നെ പോസ്റ്മോര്ടം വേണ്ടി വരുന്ന കേസുകളില്‍ അവയവങ്ങള്‍ എടുക്കാന്‍ നടപടി ക്രമങ്ങള്‍ ഇനിയും ലഘൂകരിക്കെണ്ടതുണ്ട് എന്ന് തോന്നുന്നു.
മറ്റു പ്രശ്‌നങ്ങള്‍
നിയമക്കുരുക്കുകളേക്കാള്‍ അവയവദാനത്തിനുള്ള പ്രശ്‌നം ആവശ്യമായ ബോധവല്‍ക്കരണം വേണ്ടത്ര നടക്കുന്നില്ല എന്നതാണ്. ഇക്കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലായി കേരളത്തില്‍ ഒരു വലിയ അവബോധം രൂപപ്പെട്ടുവരുന്നുണ്ട് എന്നത് ശുഭോദര്‍ക്കമായ കാര്യമാണ്. അഥവാ തനിക്ക് മസ്തിഷ്‌കമരണം സംഭവിച്ചാല്‍ അവയവദാനം നടത്തുന്നതിനുവേണ്ടി തന്റെ ബാക്കിയായ ജീവന്‍ ബന്ധുക്കള്‍ വേഗത്തില്‍ കൈയൊഴിയുമോ എന്ന ഭയമാണ് ഒന്ന്. ഒരുപക്ഷേ, മസ്തിഷ്‌ക മരണം സംഭവിച്ചവര്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള വിദൂരസാദ്ധ്യത ഉണ്ടെങ്കിലോ എന്നുള്ള ചിന്തയാണ് മറ്റൊന്ന്. അത്യപൂര്‍വമായി അങ്ങനെ സംഭവിച്ചതായി ചില റിപ്പോര്‍ട്ടുകള്‍ കാണാറുണ്ടെന്കിലും  അവ ശാസ്ത്രത്തിന് വിശദീകരിക്കാന്‍ സാധിക്കാത്ത മിറാക്കിള്‍  ആയി മാത്രം കരുതിയാല്‍ മതി. 
മസ്തിഷ്‌കമരണം
ന്താണ് മസ്തിഷ്‌കമരണം ? പാക്കിസ്താന്‍ ജയിലില്‍ മരണപ്പെട്ട ഇന്ത്യക്കാരന്‍ സരബ്ജിത്തിന്റെ വാര്‍ത്തകള്‍ക്കൊപ്പം മസ്തിഷ്‌കമരണവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അദ്ദേഹത്തിന് ഇടിയേറ്റ് മസ്തിഷകമരണം സംഭവിച്ചു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നല്ലോ. 
മസ്തിഷ്‌കമരണം എന്നത് യഥാര്‍ത്ഥ മരണം ആണോ എന്ന് പലര്‍ക്കും ബോധ്യം വന്നിട്ടില്ല എന്നതാണ് സത്യം. യഥാര്‍ത്ഥത്തില്‍ ഒരാളുടെ ബ്രെയിന്‍ പ്രവര്‍ത്തനരഹിതമായാല്‍ അയാള്‍ വൈദ്യശാസ്ത്രദൃഷ്ട്യാ മരിച്ചതായി കണക്കാക്കുന്നു. clinically dead. എന്നാല്‍ അയാളുടെ മറ്റു അവയവങ്ങള്‍ കുറേ സമയം കൂടി പ്രവര്‍ത്തിച്ചേക്കാന്‍ സാദ്ധ്യതയുണ്ട്. എങ്കിലും ജീവന്‍ നിലനിര്‍ത്താന്‍ സാധ്യമല്ല. (വീഡിയോകള്‍ കാണാന്‍ കണ്ണി(link)കളില്‍ അമര്‍ത്തുക )  ഇങ്ങനെ ജീവന്റെ തുടിപ്പുള്ള അവയവങ്ങളാണ് മറ്റുള്ളവര്‍ക്ക് മാറ്റിവെക്കുന്നത്. 
നേത്രദാനം നടത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.  രക്തദാനം അതുപോലെ സാര്‍വത്രികമായി  കഴിഞ്ഞു. പലപ്പോഴും ലഭിക്കുന്ന രക്തം സൂക്ഷിച്ചു വെക്കാന്‍ ഇനിയും സജ്ജീകരണങ്ങള്‍ വേണം എന്ന റിപ്പോര്‍ട്ടുകളും കണ്ടിരുന്നു.  ഇവയെ അപേക്ഷിച്ച് ആളുകള്‍ ധൈര്യപൂര്‍വ്വം അവയവദാനസമ്മതം കാലേക്കൂട്ടി നടത്താത്തത് ഒരുപക്ഷേ ബോധവല്‍ക്കരണത്തിന്റെ അഭാവം കൊണ്ടുതന്നെയാവാം. ഈയിടെ അമേരിക്കയിലുള്ള ഒരു സഹാപാഠി ക്ക് വേണ്ടി കൂട്ടുകാര്‍ കേരളത്തില്‍ നിന്ന് stemcell ശേഖരിക്കാനുള്ള ദൌത്യം നടതുകയുണ്ടായത് വായിചിട്ടുണ്ടാകും. സ്റ്റെം സെല്‍ ദാനം കേരളീയര്‍ക്ക് അത്ര പരിചിതമല്ലാത്ത ഒന്നാണ്. (മറ്റു കോശങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന മാതൃ കോശങ്ങള്‍ ആണ് സ്റെം സെല്ലുകള്‍ . അസ്ഥിമജ്ജയെ ബാധിക്കുന്ന രോഗങ്ങളില്‍ ഇങ്ങനെ മജ്ജകോശങ്ങള്‍  മാറ്റിവെക്കേണ്ടി വരും)


മതപണ്ഡിതന്മാരില്‍ അപൂര്‍വം ചിലര്‍ക്ക് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും പൊതുവേ ഇക്കാലത്ത് മതപരമായ എതിര്‍പ്പുകള്‍ ഇങ്ങനെ അവയവം മാറ്റിവെക്കുന്നതിന് എതിരെ ഇല്ല എന്നു കരുതാം.
ഇക്കഴിഞ്ഞ ആഗസ്ത് ആറ് ലോക അവയവ ദിനം ആയിരുന്നു. ഇത്തരം ദിനങ്ങള്‍ ആചരിക്കുന്നത് തീര്‍ച്ചയായും ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ ആവാന്‍ സഹായിക്കും എന്ന് തീര്‍ച്ചയാണ്.
നിയമക്കുരുക്കുകളും മറ്റ് എതിര്‍പ്പുകളും മറികടന്നാലും ഉള്ള വേറൊരു പ്രശ്‌നം പെട്ടെന്ന് അവയവങ്ങള്‍ കിട്ടുമ്പോള്‍ അവ മുഴുവനും ആവശ്യക്കാര്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ ഉള്ള സംവിധാനങ്ങള്‍ നമ്മുടെ നാട്ടില്‍ ഇനിയും ഉണ്ടായിട്ടില്ല എന്നതാണ്. മസ്തിഷ്‌ക മരണം നടന്ന ആരോഗ്യമുള്ള ഒരു ദേഹത്തില്‍ നിന്ന് ചിലപ്പോള്‍ ഒട്ടേറെ പേര്‍ക്ക് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താമെങ്കിലും പലപ്പോഴും ചില അവയവങ്ങള്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഇല്ലാത്തതിനാല്‍ നഷ്ടപ്പെട്ടുപോവാറാണ് പതിവ്. കേന്ദ്രീകൃതമായ രെജിസ്സ്ട്രികളുടെയും മറ്റും പ്രവര്‍ത്തനം ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ ഏജെന്‍സി കളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കപ്പെടേണ്ടതുണ്ട്.

ചില പ്രസക്തമായ വിവരങ്ങള്‍ 
ഹൃദയം , വൃക്ക , കരള്‍ ,ആഗ്നേയ ഗ്രന്ഥി , ശ്വാസ കോശങ്ങള്‍ എന്നിവ തകരാറില്‍ ആയ രോഗികള്‍ക്ക് പ്രസ്തുത അവയവങ്ങള്‍ മാറ്റി വച്ചേ മതിയാവൂ . ഇങ്ങനെ അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായ ഇരുപതു ലക്ഷത്തോളം ആളുകള്‍ നമ്മുടെ രാജ്യത്തുണ്ട് എന്നാണു ഒരു
കണക്ക് . അതെ സമയം ഈ പട്ടികയിലേക്ക് പ്രതിവര്‍ഷം രണ്ടു ലക്ഷത്തോളം ആളുകള്‍ കൂട്ടിചെര്‍ക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നും. ഓരോ നാലുമിനുട്ടിലും ഒരു വ്യക്തി ഇങ്ങനെ രോഗിയാകുകയും ഓരോ അഞ്ചു മിനുട്ടിലും അവയവം കാത്തിരിക്കുന്ന ഒരാള്‍ മരിക്കുകയും ചെയ്യുന്നു എന്നാണു വേറൊരു കണക്ക്. മസ്തിഷ്ക മരണം സംഭവിച്ചു മരണപ്പെടുന്ന ആളുകളുടെ അവയവങ്ങള്‍ മാത്രമേ ഇങ്ങനെ ദാനം ചെയ്യാന്‍ പറ്റൂ . നേരത്തെ തീരുമാനിച്ചു നമ്മുടെ സമ്മതം നല്‍കിയാല്‍ , ആ സമ്മതം അടുത്ത ബന്ധുക്കളെ അറിയിച്ചാല്‍ , മരണശേഷം ആ അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായ അവയവങ്ങള്‍ക്ക് പകരം ജീവന്റെ തുടിപ്പറിയും. 
അനേകം ആളുകള്‍ മസ്തിഷ്ക മരണത്തിന് വിധേയരാവുന്നുന്ടെന്കിലും തുലോം കുറഞ്ഞ എണ്ണം ആളുകള്‍ മാത്രമേ നേരത്തെ ദാന സമ്മതം നല്‍കുന്നുള്ളൂ . മേല്പറഞ്ഞ അവയവങ്ങളില്‍ വൃക്ക പ്രവര്‍ത്തന രഹിതമായവര്‍ക്ക് ഡയാലിസിസ് മുഖേന ജീവിതം നീട്ടിക്കിട്ടാമെന്കിലും , മറ്റുള്ളവര്‍ക്ക് മാറ്റിവെയ്ക്കല്‍ മാത്രമായിരിക്കും പലപ്പോഴും പരിഹാരം. ഡയാലിസിസ് ആകട്ടെ മിക്കപ്പോഴും താങ്ങാന്‍ വയ്യാത്തത്ര ചെലവേറിയതുമായിരിക്കും. ജീവിച്ചിരിക്കെ രക്തം , സ്റ്റെം  സെല്‍ , ഒരു വൃക്ക , കരളിന്റെ ഒരു ചെറിയ ഭാഗം എന്നിവയാണ്  ദാനം ചെയ്യാവുന്നത്. മറ്റു അവയവങ്ങള്‍ മസ്തിഷ്ക മരണം സംഭവിച്ചവരില്‍ നിന്ന് മാത്രമേ ലഭിക്കൂ . 
ആരോഗ്യം ഉള്ള ശരീരം ഉള്ള ആര്‍ക്കും സമ്മതം നല്‍കാം. പ്രായം വലിയ പ്രശ്നം അല്ല. ഏറ്റവും ചുരുങ്ങിയത് രണ്ടു അന്ധര്‍ക്കും ആറ് മറ്റു രോഗികള്‍ക്കും അവയവദാനം മൂലം ഗുണഫലം ലഭിക്കും. സാധാരണ റോഡ്‌ അപകടങ്ങള്‍ മൂലമാണ് മസ്തിഷ്ക മരണം സംഭവിക്കുന്നത് , എന്നാല്‍ ചിലപ്പോള്‍ തലയ്ക്കു ഏല്‍ക്കുന്ന മറ്റു ക്ഷതങ്ങള്‍ , പക്ഷാഘാതം, മസ്തിഷ്ക മുഴ എന്നിവ മൂലവും ഉണ്ടാകാം. സാധാരണ മരണങ്ങളില്‍ ഹൃദയം ആദ്യം നിലയ്ക്കുകയും ക്രമേണ മറ്റു അവയവങ്ങള്‍ രക്തയോട്ടം ഇല്ലാതെ പ്രവര്‍ത്തനം നിലയ്ക്കുകയുമാണല്ലോ ഉണ്ടാവുക. എന്നാല്‍ മസ്തിഷ്കമരണത്തില്‍ മസ്തിഷ്കം ആദ്യം പ്രവര്‍ത്തന രഹിതം ആവുകയാണ് ചെയ്യുക. ഇങ്ങനെ സംഭവിച്ചാല്‍ , ബന്ധുക്കളുടെ സമ്മതപ്രകാരം രോഗിയെ ചികില്‍സിച്ച ഡോക്ടറും ചികില്സിച്ചവര്‍ അല്ലാത്ത സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമുള്ള ഡോക്ടര്‍മാരും മെഡിക്കല്‍ സൂപ്രണ്ടും ചേര്‍ന്ന് നിരവധി റെസ്ടുകളിലൂടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കും. കര്‍ശനമായ നിബന്ധനകള്‍ ആണ് ഇക്കാര്യത്തില്‍ ഉള്ളത്. സമയം ഈ പ്രവര്‍ത്തനത്തിന് വിലപ്പെട്ടതാണ്. ജീവന്‍ രക്ഷ ഉപകരണങ്ങള്‍ മാറ്റിയാല്‍ അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായി തുടങ്ങും എന്നതാണ് കാരണം. 
വിദഗ്ധ ഡോക്ടര്‍മാര്‍  ദേഹത്തെ വികൃതം ആക്കാതെ ആയിരിക്കും അവയവങ്ങള്‍ നീക്കം ചെയ്യുക. സാധാരണ ഗതിയില്‍ രണ്ടു മണിക്കൂര്‍ കൊണ്ട് അവയവങ്ങള്‍ നീക്കം ചെയ്യും. 
അവയവ ദാന സമ്മതം നല്‍കിയിട്ടുണ്ടെങ്കിലും അക്കാര്യം വേണ്ടപ്പെട്ടവരെ അറിയിക്കാന്‍ മടിക്കരുത്. അതിനാല്‍ തന്നെ കുടുംബാംഗങ്ങളോട് ഈ വിലപ്പെട്ട സമ്മതത്തെ കുറിച്ചു മുന്‍കൂട്ടി ചര്‍ച്ച ചെയ്യുകയും വേണം. 
കേരള സര്‍ക്കാര്‍ മൃത സഞ്ജീവനി 
കേരള സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ മൃതസഞ്ജീവനി  (കേരള നെറ്റ് വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗ് ) എന്ന പേരില്‍ ഒരു വെബ് സൈറ്റ്  ഉണ്ട്. ഇത് മുഖേന അവയവ ദാന രെജിസ്ട്രി സൂക്ഷിക്കുകയും ആശുപത്രികളില്‍ വെയിറ്റിംഗ് ലിസ്റ്റ് സൂക്ഷിക്കുകയും ചെയ്യുന്നു. പ്രസ്തുത സൈറ്റില്‍ ഇത് സംബന്ധിച്ച നിയമങ്ങളും സര്‍ക്കാര്‍ ഉത്തരവുകളും ലഭ്യമാണ്. ആവശ്യമായ ഫോറങ്ങളും ഉണ്ട്. അതുപോലെ അംഗീകാരമുള്ള ആശുപത്രികളുടെ ലിസ്റ്റും സൈറ്റില്‍ ലഭ്യമാണ്. 
(മൃത സഞ്ജീവനി ഡോണര്‍ കാര്‍ഡ്‌ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക ) കാര്‍ഡ്‌ പ്രിന്റ്‌ ചെയ്തു കൈവശം സൂക്ഷിക്കുകയും അടുത്ത ബന്ധുക്കളോട് ഇതിനെ കുറിച്ച് സംസാരിക്കുകയും ചെയ്യുക.
  
knos "mruthasanjeevani " donor card
മറ്റു ഉദ്യമങ്ങള്‍ 
മറ്റൊന്ന് നാഷണല്‍ നെറ്റ് വര്‍ക്ക് ആണ്. മോഹന്‍ ഫൗണ്ടേഷന്‍ നല്ല പ്രവര്‍ത്തനം നടത്തുന്നുണ്ട്. സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍   (NGO) ഇക്കാര്യത്തില്‍ കൂടുതല്‍ താല്‍പര്യം എടുക്കേണ്ടതായിട്ടുണ്ട്. 
എല്ലാ  നെറ്റ് വര്‍ക്കുകളും രജിസ്ടര്‍ ചെയ്യുന്നവര്‍ക്ക്  ഡോണര്‍ കാര്‍ഡുകള്‍ നല്‍കുന്നുണ്ട്. ഇങ്ങനെ കാര്‍ഡുകള്‍ കൈപ്പറ്റി ദാനസമ്മതം നല്‍കിയ വിവരം അടുത്ത ബന്ധുക്കളോട് പറയുകയും വേണം. എങ്കിലേ , ഈ സമ്മതം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയൂ . . 
കേരളത്തില്‍ ചിറ്റിലപ്പള്ളി ഫൌണ്ടേഷന്‍ ഈ രംഗത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സ്തുത്യര്‍ഹമാണ്. സ്വന്തം വൃക്ക പരപ്രേരണയില്ലാതെ ദാനം ചെയ്തുകൊണ്ടാണ് വി. ഗാര്‍ഡിന്റെ ഉടമസ്ഥനായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി  തന്റെ സന്ദേശം പ്രവൃത്തി പഥത്തിലെത്തിച്ചത്. 

സോഷ്യല്‍ മീഡിയ : 
Aksharavettam One Million Donor Campign

സോഷ്യല്‍മീഡിയയുടെ സ്വാധീനം വലിയ തോതിലുള്ള കേരളത്തില്‍ അവയവദാനത്തിന്റെ ബോധവല്‍ക്കരണത്തിനായി ഇനിയും ഈ വഴിക്ക് ധാരാളം പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടതുണ്ട്. ഇത്തരുണത്തില്‍ ഇക്കഴിഞ്ഞ അവയവദാനദിനത്തില്‍ അക്ഷരവെട്ടം എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് തുടങ്ങിവച്ച One Million Donor കാമ്പയിന്‍ ശ്രദ്ധേയമാണ്.  സോര്‍ട്ട് , ഐ.എം.എ , റോട്ടറി ക്ലബ്‌ ,  ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ , Aum-I Artistes എന്നിവയുമായി യോജിച്ച് ആ മുഖപുസ്തക ഗ്രൂപ്പ് വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തുവരുന്നു. കാമ്പയിന്‍ വെബ് സൈറ്റിലേക്ക് ഈ കണ്ണിയില്‍  അമര്‍ത്തിയാല്‍ പ്രവേശിക്കാം. ഫേസ്ബുക്ക് ലോഗിന്‍ വഴി ദാന സമ്മതം നല്‍കി വിവരങ്ങള്‍ നല്‍കിയാല്‍ ഡോണര്‍ സര്‍ട്ടിഫിക്കറ്റ്  ലഭിക്കും. അത് സ്വന്തം ഫേസ്‌ ബുക്ക്‌ വാളില്‍ പോസ്റ്റ്‌ ചെയ്യാനും ഡൌണ്‍ ലോഡ്‌ ചെയ്തു പ്രിന്റ്‌ എടുക്കാനും സൌകര്യമുണ്ട്. അക്ഷരവെട്ടത്തിന്റെ ഈ കാംപൈനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ പേജ് വിസിറ്റ് ചെയ്യുക.
സമ്മതം നല്‍കിയത് കൊണ്ട് മാത്രം കാര്യമില്ല. അത് വേണ്ടപ്പെട്ടവര്‍ അറിഞ്ഞിരിക്കണം എന്നതാണ് പ്രധാനം. അതിനുള്ള നല്ല ഒരു ഉപാധി ആണ് ഡോണര്‍ സര്ടിഫിക്കറ്റ്‌ ഫേസ്‌ ബുക്ക്‌ വാളില്‍ പോസ്റ്റ്‌ ചെയ്യുന്നതും , പ്രിന്റ്‌ ചെയ്തു വീട്ടില്‍ സൂക്ഷിക്കുന്നതും , അതുപോലെ മൃതസഞ്ജീവനി ഡോണര്‍ കാര്‍ഡ്‌  എപ്പോഴും കൈവശം  സൂക്ഷിക്കുന്നതും. കാര്‍ഡില്‍ ഏറ്റവും അടുത്ത ഒരു ബന്ധുവിന്റെ ഫോണ്‍ നമ്പര്‍ ഉണ്ടായിരിക്കുകയും വേണം. 
registered with OMD for sharing the message 
രജിസ്ടര്‍ ചെയ്തതുകൊണ്ട് മാത്രം നമ്മുടെ മരണ ശേഷം ഇതുമായി ബന്ധപ്പെട്ട സംഘടനകള്‍ ബന്ധുക്കളെ അന്വേഷിച്ചു വരും എന്ന് കരുതുന്നത് മൌഢ്യമാണ്. സന്നദ്ധതയുള്ളവരുടെ ഒരു ഡാറ്റാബേസ് ഉണ്ടാകും എന്നതാണ് ഒരു പ്രധാന കാര്യം. 
അതിലും പ്രധാനപ്പെട്ടത്  ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ വ്യാപകമായ ബോധവല്‍ക്കരണം ഉണ്ടാകും എന്നതാണ് . ഫേസ്‌ ബുകില്‍ പോസ്റ്റ്‌ വരുമ്പോള്‍ ആ സന്ദേശം ലൈക്കും ഷെയറും മുഖേന പല മടങ്ങായി വ്യാപിക്കുന്നു. ഇത്തരം കാര്യങ്ങളെ കുറിച്ച് ഒന്നും അറിയാത്തവര്‍ അതിനെ കുറിച്ചറിയാന്‍ ബന്ധപ്പെട്ട ലിങ്കുകള്‍ വഴി അതാത് സൈറ്റുകളില്‍ പ്രവേശിക്കുന്നു. ഇനി ഒരുപക്ഷെ ഒരു അപകട സ്ഥലത്ത് വച്ച് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഈ കാര്‍ഡ്‌ ലഭിക്കുകയാണെങ്കില്‍ അത് ആശുപത്രി മുഖേന ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് ലഭിക്കുകയും അതുവഴി അവയവദാനം നടത്തപ്പെടുകയും ചെയ്യുന്നു. ഡോണര്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി വീട്ടില്‍ എല്ലാവരും കാണുന്ന സ്ഥലത്ത് സൂക്ഷിച്ചാല്‍ അടിയന്തിര ഘട്ടങ്ങളില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ ബന്ധുക്കള്‍ക്ക് കഴിയുന്നു. ഈയടുത്ത കാലത്ത് നമ്മുടെ കേരളത്തില്‍  ബന്ധുക്കളുടെ സമയോചിതമായ പ്രവര്‍ത്തനം മൂലം അവയവ ദാനം നടത്തപ്പെട്ട ഒന്നിലേറെ കേസുകള്‍ ഉണ്ടായി.  ഇങ്ങനെ എല്ലാ രീതിയിലും ആളുകള്‍ക്ക് അവബോധം നല്‍കുക എന്നതാണ് ഈ പ്രവര്‍ത്തനങ്ങള്‍  കൊണ്ട് ഉദ്ദേശിക്കുന്നത്.   
സമസ്ത മേഖലകളിലും സ്വാധീനം ഉറപ്പിച്ചിരിക്കുന്ന മുഖപുസ്തകക്കാര്‍ പലപ്പോഴും ബാലിശമായ ചാപല്യങ്ങള്‍ക്ക് വേണ്ടിയും , അരുതാക്കാഴ്ചകള്‍ കാണിക്കാന്‍ വേണ്ടിയും , വെറും ലോഹ്യ പ്രകടനങ്ങള്‍ക്ക്‌ വേണ്ടിയും , അനാവശ്യ വാദ പ്രതിവാദങ്ങള്‍ക്ക്  വേണ്ടിയും , ഒരുപാട് ഊര്‍ജം ചെലവിടാറുണ്ട്. അതേ മുഖപുസ്തകത്തിന്‍റെ സാധ്യതകളെ ഇത്തരം മാതൃകാപരമായ  കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെ സര്‍വാത്മനാ സ്വാഗതം ചെയ്യാം. 

* * * * *
സമൂഹത്തിന്റെ എല്ലാ മേഖലയില്‍ നിന്നുമുള്ള ആളുകളെ അവയവ ദാനത്തിന്റെ  പ്രാധാന്യം ബോധ്യപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളോടൊപ്പം അവയവം ലഭ്യമായ അടുത്ത നിമിഷത്തില്‍ ഇച്ഛാശക്തിയോടെ  ഏകോപിതമായ പ്രവര്‍ത്തനം കാഴ്ചവെക്കാനുതകുന്ന തരത്തില്‍ നമ്മുടെ ആശുപത്രി സംവിധാനവും മറ്റു ബന്ധപ്പെട്ട സംവിധാനങ്ങളും കൂടി പരിഷ്‌കരിക്കപ്പെട്ടാലേ ഈ പ്രയത്‌നങ്ങള്‍ ഫലപ്രാപ്തിയിലെത്തുകയുള്ളൂ. 
കവിവാക്യം വീണ്ടുമോര്‍ക്കാം ...
  
   .....എന്റെ സ്മരണ, 
     നിങ്ങളെ ആവശ്യമുളള മറ്റൊരാള്‍ക്ക് 
     ദയാമയമായ ഒരുറപ്പ് നല്‍കിക്കൊണ്ട് 
     നിലനിര്‍ത്തുക.
     ഞാനിപ്പറഞ്ഞതെല്ലാം
     നിങ്ങള്‍ ചെയ്യുമെങ്കില്‍
     ഞാന്‍ എന്നേക്കും ജീവിക്കും.......



© 8454 ■ dharan.ıɹǝuuɐʞʞɐɯ ■



--------------------------------------------------------------------------------------------------------------
ലിങ്കുകള്‍ക്ക് ഈ ബ്ലോഗ് സന്ദര്‍ശിക്കാവുന്നതാണ്.
ഫോട്ടോ , ചില വിവരങ്ങള്‍  : പത്ര റിപ്പോര്‍ട്ടുകള്‍ക്ക് കടപ്പാട് 
നിങ്ങളുടെ അഭിപ്രായം തീര്‍ച്ചയായും വിലപ്പെട്ടതാണ്. താഴെയുള്ള ഫേസ്‌ ബുക്ക്‌ കമന്റ് ബോക്സും ബ്ലോഗ്ഗര്‍ കമന്റ് ബോക്സും കണ്ടാലും. 
  

Comments

  1. നല്ല പോസ്റ്റ്
    എന്നില്‍ ബാക്കിയാവുന്നതെല്ലാം എടുത്തുകൊള്ളാന്‍ എനിയ്ക്ക് സമ്മതമാണ്

    ReplyDelete
  2. വലിയ ഒരു മെസേജ് തന്നെ
    ഈ അടുത്ത് കണ്ട് ഏറ്റവും നല്ല ബ്ലോഗ് പോസ്റ്റ്

    ReplyDelete
  3. നന്ദി , ഷാജു, അജിത്തേട്ട ..

    ReplyDelete
  4. നമ്മള്‍ മണ്ണിലേക്ക്, നമുക്ക് ഉപയോഗമില്ലാതെ കൊണ്ടു പോകുന്നവ, അല്ലെ? !!! നല്ല ലേഖനം. ഒരുപാട് പേര്‍ ഇത് വായിക്കട്ടെ, ചിന്തിക്കട്ടെ, പ്രവര്‍ത്തിക്കട്ടെ ! ആശംസകള്‍

    ReplyDelete
  5. നന്ദി , അര്‍ഷ , വായനക്കും, അഭിപ്രായ കുറിപ്പിനും.

    ReplyDelete
  6. അവയവ ദാനം മഹത്തായ ഒരു കൃത്യം തന്നെ
    അതിനു സന്മനസ്സു കാട്ടുന്നവർ മഹൽ കൃത്യം ചെയ്യുന്നു.
    അവരിലൂടെ മറ്റുള്ളവർ വളരും ജീവിക്കും, ഹാ എത്ര ആശ്ചര്യം!!
    അതിനു മുന്കൈയെടുക്കുന്ന വ്യക്തികൾക്കും സംരംഭങ്ങൾക്കും നമോവാകം !!!
    വളരെ വിശദമായ ഈ കുറിപ്പിനും അതിന്റെ എഴുത്തുകാരനും
    ഒപ്പം നമോവാകം. തുടരുക യാത്ര തുടരുക, ആശംസകൾ

    ReplyDelete
  7. അവയവ ദാനം മഹത്തായ ഒരു കൃത്യം തന്നെ
    അതിനു സന്മനസ്സു കാട്ടുന്നവർ മഹൽ കൃത്യം ചെയ്യുന്നു.
    അവരിലൂടെ മറ്റുള്ളവർ വളരും ജീവിക്കും, ഹാ എത്ര ആശ്ചര്യം!!
    അതിനു മുന്കൈയെടുക്കുന്ന വ്യക്തികൾക്കും സംരംഭങ്ങൾക്കും നമോവാകം !!!
    വളരെ വിശദമായ ഈ കുറിപ്പിനും അതിന്റെ എഴുത്തുകാരനും
    ഒപ്പം നമോവാകം. തുടരുക യാത്ര തുടരുക, ആശംസകൾ

    ReplyDelete
  8. നന്ദി, ഏരിയേല്‍ സര്‍ .

    ReplyDelete
  9. വളരെ വളരെ വളരെ ഉയര്‍ന്നനിലവാരമുള്ള ലേഖനം.

    ReplyDelete
  10. നന്ദി , അനീഷ്‌

    ReplyDelete
  11. ബാക്കിയാവുന്നത് എടുത്തുകൊള്‍ക, ഞാനും ജീവിക്കട്ടെ കുറച്ചുനാള്‍ കൂടി.

    ReplyDelete
  12. നന്ദി , ശ്രീജിത്ത്‌.

    ReplyDelete
  13. മുകളില്‍ പറഞ്ഞപോലെ കേവലം ഒരു പോസ്റ്റില്‍ ഒതുക്കാന്‍ കഴിയില്ല ഈ പോസ്റ്റ്‌ , കൂടുതല്‍ പേരിലേയ്ക്ക് ഈ സന്തേഷം എത്തെട്ടെ , ഈ ശ്രമത്തിനു എല്ലാ ആശംസകളും. നന്നായിരിക്കുന്നു.

    ReplyDelete
  14. നന്ദി, ഫൈസല്‍ , റോസിലി.

    ReplyDelete

Post a Comment