ഒരു പ്രേമലേഖനം

(ഒരു ഫേസ്‌ ബുക്ക്‌ ഗ്രൂപ്‌ നടത്തിയ പ്രണയലേഖന മത്സരത്തിലേക്ക് നല്‍കിയത് )
image courtesy: img.xcitefun.net
നീയീ കത്തു വാങ്ങുമോ എന്നുറപ്പില്ലാതെയാണ് ഇതെഴുതുന്നത്.
ഇനി വാങ്ങിയാല്‍ തന്നെ, നീയിതു പൊട്ടിച്ചു വായിക്കുമോ എന്നുമെനിക്കറിയില്ല.
ഒരു പക്ഷേ, കവര്‍ പൊട്ടിക്കാതെ തന്നെ വീട്ടുകാര്‍ക്കു നല്‍കും എന്നെനിക്ക് പേടിയുണ്ട്. പക്ഷേ, ഇപ്പോള്‍, ഇതെഴുതുമ്പോള്‍ , ഇത് ഞാന്‍ തീര്‍ച്ചയായും നിനക്ക് നല്‍കും എന്ന് എന്റെ മനസ്സ്  പറയുന്നു.

എന്റെ പെണ്ണേ, നിനക്കുവേണ്ടി ഞാന്‍ എഴുതിയ എണ്ണമില്ലാത്ത പ്രേമലേഖനങ്ങളില്‍ ഒടുവിലത്തേതാണിത്. എത്രയോ നിദ്രാവിഹീനമായ രാവുകളില്‍ ഞാന്‍ എന്റെ ഹൃദയം നോട്ടുബുക്കില്‍ നിന്ന് ചീന്തിയെടുത്ത ഇളം നീലവരകളുള്ള കടലാസുകളില്‍ പകര്‍ത്തിയിട്ടുണ്ടെന്നറിയാമോ? ഒരിക്കല്‍ പോലും നിനക്കു തരാന്‍ ധൈര്യം വന്നില്ല. എന്റെ ഉള്ളില്‍ തുളുമ്പുന്ന പ്രണയമധു നിന്നെ അറിയിക്കാന്‍ മാത്രമായിരുന്നു എല്ലാ തിങ്കളാഴ്ചയും നീ പതിവായി വരുന്ന അമ്പലത്തില്‍ ഞാന്‍ വന്നിരുന്നത്. പക്ഷേ, നിന്റെ അടുത്തെത്തുമ്പോള്‍ ഉച്ചത്തില്‍ പെരുമ്പറകൊട്ടുന്ന എന്റെ ഹൃദയമിടിപ്പ് നീ കേള്‍ക്കുമോ എന്നു ഭയന്ന് ഒരിക്കലും അത് തരാന്‍ എനിക്കു കഴിഞ്ഞില്ല.

നിന്നോടൊന്നു മിണ്ടാന്‍ ഉല്‍സവത്തിന്റെ അന്ന് ഞാന്‍ രണ്ടുപ്രാവശ്യം അടുത്തേക്കു വന്നത് നീ ഓര്‍ക്കുന്നുണ്ടായിരിക്കും. പക്ഷേ, എത്ര ശ്രമിച്ചിട്ടും എന്റെ നാവില്‍ നിന്നും ഒന്നും പുറത്തേക്കു വന്നില്ല. ഞാന്‍ എന്തോ വിക്കിപ്പറഞ്ഞതും, നീ അടുത്തുള്ള കൂട്ടുകാരിയുടെ ചെവിയില്‍ എന്തോ പറഞ്ഞ് ചിരിച്ചതും എന്റെ മനസ്സിലുണ്ട്.

ഇന്നു രാത്രി വണ്ടിക്ക് ഞാന്‍ ബോംബെയിലേക്ക് പോവുകയാണ്. ഒരുപക്ഷേ , നീയിതു വായിക്കുമ്പോള്‍ ഞാന്‍ കൈയില്‍ രണ്ടുജോഡി വസ്ത്രങ്ങള്‍ മാത്രമുള്ള ഒരു എയര്‍ബാഗുമായി തിങ്ങിനിറഞ്ഞ കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യുകയായിരിക്കും. എന്നും വൈകീട്ടുവന്ന് പഠിപ്പിക്കാന്‍ ചിലവഴിച്ച പണത്തിന്റെ കണക്കു പറഞ്ഞ് എന്നെ ശപിക്കുന്ന അച്ഛനോടും, എപ്പോഴും ദൂരേക്ക് മിഴിനട്ടു വിചാരപ്പെടുന്ന പെങ്ങളോടും , അരികിലെത്തുമ്പോള്‍ ഒരു നെടുവീര്‍പ്പോടെ എന്റെ മുടിയിഴകളില്‍ വിരലോടിക്കുന്ന അമ്മയോടും ഞാന്‍ പുറപ്പെട്ടുപോകാന്‍പോകുന്ന വിവരം പറഞ്ഞിട്ടില്ല. ഒരു കുറിപ്പുമാത്രം എഴുതിവെയ്ക്കും. രാത്രി വീട്ടില്‍ ഭക്ഷണം ഉണ്ടാക്കാത്തതിനാല്‍ ഒന്നും കഴിക്കാതെയാണല്ലോ മകന്‍ നാടുവിട്ട് യാത്രപോയത് എന്ന് അമ്മ തേങ്ങുമായിരിക്കും.

എത്രയോ വട്ടം ഞാന്‍ എന്റെ മനസ്സിനെ നിന്റെ ചിന്തയില്‍ നിന്ന് പറിച്ചെറിയാന്‍ ശ്രമിച്ചിട്ടുണ്ട്. അര്‍ഹിക്കാത്തതാണ് നിന്റെ സ്‌നേഹം എന്നും എനിക്കറിയാം. എന്റെ ഒടിഞ്ഞുതൂങ്ങിയ ഓലപ്പുരയും അതിലെ ഇരുട്ടില്‍ ഘനീഭവിച്ചിരിക്കുന്ന ദുഃഖവും എവിടെ? വിശാലമായ പറമ്പിന്റെ നടുവിലെ നിന്റെ മാളികവീടും സൗഭാഗ്യങ്ങളും വേലക്കാരും പട്ടുപാവാടയിട്ട് ഊഞ്ഞാലാടുന്ന പെണ്‍കിടാങ്ങളും സുന്ദരസ്വപ്‌നങ്ങളും പത്തായപ്പുരയും വിശാലമായ വയലുകളും എവിടെ ? പക്ഷേ, ഓരോ തവണ നിന്നെ എന്റെ കരളില്‍ നിന്ന് പറിച്ചെറിയുമ്പോഴും ഇരട്ടി വേഗതയില്‍ നിന്നെക്കുറിച്ചുള്ള ചിന്തകള്‍ എന്നെ പൊതിയുന്നു.

ചെറുപ്പത്തില്‍ , കുട്ടിക്കാലത്ത് , ലോകത്തിന്റെ നന്മതിന്മകള്‍ നമ്മളെ വേര്‍തിരിക്കാതിരുന്ന കാലത്ത് , ബാല്യകൂതൂഹലത്തിന്റെ നിഷ്‌കളങ്കതയില്‍ നമ്മള്‍ ഒന്നിച്ചുകളിച്ചിരുന്ന കാലത്തില്‍ നിന്ന് ഏതോ ഒരു ദിവസം തൊടിയിലെ ചെമ്പരത്തിച്ചെടികളുടെ അരികില്‍ തമ്മില്‍ കണ്ണുകളില്‍ നോക്കിനില്‍ക്കുമ്പോള്‍ നമ്മള്‍ രണ്ടുപേരും വളര്‍ന്നു എന്ന് പരസ്പരം മനസ്സിലാക്കിയ അന്നുമുതല്‍ നമ്മള്‍ സംസാരിച്ചിട്ടില്ല. നീ ചുരുട്ടിവച്ച വലിയ ചാര്‍ട്ടുപേപ്പറുകളും, അഞ്ചോ ആറോ പുസ്തകങ്ങളും ഒക്കെയായി നടന്നുവരുന്നത് ഇടവഴിയുടെ മറ്റൊരു കോണില്‍ നിന്ന് എന്നും ഞാന്‍ കാണുമായിരുന്നു. ചിലപ്പോള്‍ പെട്ടെന്നു നമ്മള്‍ തമ്മില്‍ കാണുമ്പോള്‍ നിന്റെ മേല്‍ചുണ്ടിലെ അല്‍പം ഇടത്തോട്ടുവളച്ചുള്ള കിശോരഭാവത്തിലുള്ള ഇളം ചിരി മാത്രം മതിയായിരുന്നു എനിക്ക്. പക്ഷേ, അല്‍പം നിന്ന് നിലത്ത് നോക്കിനിന്ന് ധൃതിയില്‍ നടന്നുപോകാറല്ലാതെ പിന്നീട് ഒരിക്കലും നീയെന്നോട് ഒന്നും മിണ്ടിയില്ല. ഒരു പാട് ചിന്തിച്ച് മനസ്സില്‍ പറഞ്ഞുറപ്പിച്ച വാക്കുകള്‍ ഒന്നും എനിക്ക് നിന്നോട് പറയാനും കഴിഞ്ഞില്ല.

പക്ഷേ, എപ്പോഴും നമ്മളെ തമ്മില്‍ അടുപ്പിക്കുന്ന പ്രേമത്തിന്റെ ഒരു മാസ്മരവലയം എനിക്ക് തൊട്ടറിയാമാരുന്നു. ഒരിക്കല്‍ തോണിയില്‍ നടുവിലെ മരക്കഷണത്തില്‍ ഇരുന്ന് ഒന്നിച്ചുയാത്രചെയ്യുമ്പോള്‍ നിന്റെ നെഞ്ച് പതിവിലധികം ഉയര്‍ന്നുതാഴുന്നതും അകന്നിരിക്കാന്‍ മനഃപൂര്‍വം ശ്രമിക്കുന്നതും നെറ്റിയില്‍ വിയര്‍പ്പുപൊടിഞ്ഞതും കണ്ടപ്പോള്‍ ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു. നീ എന്നെ ഇപ്പോഴും സ്‌നേഹിക്കുന്നുണ്ട്, പേടിയോടെ എന്ന്.

ഞാനെന്റെ മനസ്സു തുറന്നെഴുതുകയാണ്. ഒരു പക്ഷേ, ഇനിയൊരിക്കലും നമ്മള്‍ കണ്ടുമുട്ടി എന്നുവരില്ല. നിന്നെ കാണാത്ത ഓരോ ദിവസവും എനിക്കു മരണതുല്യം ആണെങ്കിലും , എനിക്കു പോയേ പറ്റൂ പ്രിയേ. ബോംബെയിലെ തിരക്കുപിടിച്ച ഏതെങ്കിലും ഗലിയില്‍, അല്ലെങ്കില്‍ വൃത്തികെട്ട ഏതെങ്കിലും ഒറ്റമുറിയില്‍, അല്ലെങ്കില്‍ ഇടുങ്ങിയ കോണി കയറി എത്തുന്ന പൊടിപിടിച്ച ഒരു ടൈപ്പ് റൈറ്ററിനു പിന്നില്‍ ഇരുന്ന് എന്നും ഞാന്‍ നിന്നെപ്പറ്റിയുള്ള ഓര്‍മകള്‍ തുടച്ചുമിനുക്കിക്കൊണ്ടിരിക്കും. നിനക്കൊരിക്കലും എന്റെയും നിന്റേയും സ്‌നേഹത്തെപ്പറ്റി നിന്റെ മുന്‍കോപിയായ അച്ഛനോടും ആങ്ങളമാരോടും പറയാന്‍ കഴിയില്ല എന്നെനിക്കറിയാം. പക്ഷേ, ഈ കത്ത് നീ സൂക്ഷിച്ചുവെച്ചിട്ടുണ്ടെങ്കില്‍, ജീവിതനദി ഒഴുകിക്കൊണ്ടിരിക്കുമ്പോള്‍ , ഏതെങ്കിലും സായന്തനത്തില്‍ , ഈ കത്ത് വീണ്ടും വായിച്ച് , ഒരുനിമിഷം എന്നെ ഓര്‍ക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. അല്ലെങ്കില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് , ഏതെങ്കിലും പ്രഭാതത്തില്‍ സുന്ദരനായ ഭര്‍ത്താവിനെ ഓഫീസിലേക്കും കുട്ടികളെ സ്‌കൂളിലേക്കും പറഞ്ഞയച്ച് വെറുതെയിരിക്കുമ്പോള്‍ മുറ്റത്ത് നില്‍ക്കുന്ന ചെമ്പരത്തിപ്പൂക്കളോട് എന്നെക്കുറിച്ച് സ്വകാര്യം പറയണമെന്നും. നിന്റെ ഹൃദയത്തിന്റെ ഏതെങ്കിലും കോണില്‍ എന്നെക്കുറിച്ചുള്ള സ്മരണ മരിക്കാതെ കിടന്നാല്‍ മാത്രം മതി, ഞാന്‍ ധന്യനായി.

നിര്‍ത്തുന്നു. ഇനിയും എഴുതാന്‍ തുടങ്ങിയാല്‍ എന്റെ നിറഞ്ഞുതുളുമ്പുന്ന കണ്ണീര്‍ വീണ് കത്ത് ചീത്തയാകും.

സ്‌നേഹത്താല്‍ , നിന്നെ മാത്രം ഓര്‍ത്തുകൊണ്ട്, നിന്റെ സ്വന്തം ................

Comments

  1. വായിച്ചു - ആശംസകള്‍

    ReplyDelete
  2. എത്രയെത്ര പ്രേമലേഖനങ്ങള്‍ എഴുതിയിട്ടുണ്ടെന്നോ! അതും എത്രപേര്‍ക്ക്!!

    ReplyDelete
  3. നന്നായിരിക്കുന്നു....

    അജിത്തെട്ടന്‍ പറഞ്ഞ പോലെ ഞാന്‍ അങ്ങനെ ആര്‍ക്കും പ്രേമ ലേഖനം എഴുതി കൊടുക്കാനുള്ള ഒരു സാഹചര്യം ഇല്ലായിരുന്നു..

    ഈ കത്ത് വായിച്ചപോള്‍ മനസ്സിലായി.. ഇങ്ങനെ ആണ് എഴുതേണ്ടത് എന്ന്.. :)

    ആശംസകള്‍

    ReplyDelete
  4. അജിത്തേട്ട , അജിത്‌ കൃഷ്ണന്‍ എന്നാണോ ഫുള്‍ നയിം ? :-)

    ReplyDelete
  5. നന്ദി .... ഷിക്കു .

    ReplyDelete
  6. ന്ടംമ്മേ ഇങ്ങനെയാപ്പൊ പ്രേമലേഖനങ്ങള്‍ എഴുത്തേണ്ടത് ല്ലേ ..:)

    ReplyDelete
  7. പ്രേമിക്കുന്ന വരുടെ മനസിൽ തോന്നു ന്നത് അക്ഷരങ്ങളായി ഒരു പേപ്പറിൽ കുറിക്കുമ്പോൾ അത് പ്രേമല ലേഖനമാകും ഞാൻ അത്യത്തേത് 10 വയസിൽ എഴുതി ഇപ്പോൾ 38 ലും എഴുതുന്നു

    ReplyDelete

Post a Comment