" ഒരു വേശ്യാലയത്തിലുള്ളതിനെക്കാള്‍ മുറികളുണ്ട്, എന്റെ ഹൃദയത്തില്‍ "

എം കൃഷ്ണന്‍ നായര്‍ സാറിന്റെ വാരഫല കുറിപ്പുകളിലാണെന്നു തോന്നുന്നു ഞാന്‍ ആദ്യമായി മാര്‍ക്കേസ് എന്ന എഴുത്ത് മാന്ത്രികനെ അറിഞ്ഞത്. അത് വായിച്ചു, അദ്ധേഹത്തിന്റെ പുസ്തകങ്ങള്‍ വായിക്കണം എന്ന് മനസ്സില്‍ കുറിച്ചിട്ടു. കുറച്ചു കാലം കഴിഞ്ഞു മാജിക്കല്‍ റിയലിസത്തിന്റെ തമ്പുരാനായ ഹുവാന്‍ റൂള്‍ഫോയുടെ 'പെഡ്രോ പരാമോ' പലതവണ വായിച്ചു വട്ടു പിടിച്ചു നില്‍ക്കുമ്പോഴാണ് അവിചാരിതമായി ലഭിച്ച മാര്‍ക്കെസിന്റെ 'ശതവര്‍ഷ ഏകാന്തത' യില്‍ ഞാന്‍ മുങ്ങിത്താണ് പോയത്. അദ്ധേഹത്തിന്റെ പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങിയാല്‍ നമ്മള്‍ ഭക്ഷണം കഴിക്കാന്‍ പോലും മറന്നുപോകും. ചില വരികള്‍ വായിച്ചു അല്‍പ്പം കഴിഞ്ഞാല്‍ ആണ് ഒരു പക്ഷെ നമ്മള്‍ തരിച്ചിരുന്നു പോകുക . അദ്ധേഹത്തിന്റെ കഥാപാത്രങ്ങളെ വേട്ടയാടുന്ന വിഹ്വലതകള്‍ നമ്മളെയും വേട്ടയാടി കൊണ്ടേ ഇരിക്കും. ഒരുപക്ഷെ അതുതന്നെ ആകും എഴുത്തിന്റെ വാസ്തവികതയിലെ മാന്ത്രികത. 

അവസാനവര്‍ഷങ്ങളില്‍ അദ്ദേഹം വലുതായൊന്നും എഴുതിയിരുന്നില്ല. " വയസാവും തോറും ആളുകള്‍ സ്വപ്നങ്ങളുടെ പിന്നാലെ പോകാതാവും എന്നു പറയുന്നതു ശരിയല്ല; സ്വപ്നങ്ങളുടെ പിന്നാലെ പോകാതാവുമ്പോള്‍ അവര്‍ക്കു വയസാവുകയാണ്‌." എന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിലും എവിടെയും ഒപ്പം കൂടി വട്ടമിട്ടു പറക്കുന്ന മഞ്ഞ പൂമ്പാറ്റകളെപ്പോലെ സ്വപ്‌നങ്ങള്‍ എന്നും അദ്ധേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു. 

ചുഴലിക്കാറ്റിന്റെ സൌന്ദര്യമുള്ള, ആഴക്കടലിന്റെ നിഗൂഡതയുള്ള, കൂരിരുട്ടിന്റെ വന്യതയുള്ള ഏകാന്തതയെക്കുറിച്ചു വീണ്ടും എഴുതാന്‍ ഇനി അദ്ദേഹം ഇല്ല.

Comments